എഴുത്തുകാരൻ അന്തർമുഖനായിരിക്കണമെന്ന ഈയിടെ എൻ.എസ്. മാധവൻ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെ നോക്കുമ്പോൾ മലയാളത്തിൽ അന്തർമുഖനായ എഴുത്തുകാരൻ എന്ന് വിളിക്കപ്പെടാൻ, അല്ലെങ്കിൽ വിശേഷിപ്പിക്കപ്പെടാൻ അർഹതയുള്ള ചുരുക്കം ചിലരിൽ ഒരാളാണ് ബാലകൃഷ്ണൻ. മറ്റുള്ളവരുടെ കൃത്രിമമായ അന്തർമുഖത്വം കേവലം അഹങ്കാരത്തിന്റെയും ജാടയുടെയുമാണെന്ന കാര്യം എടുത്തു പറയേണ്ടതില്ലല്ലോ. ഏത് ബാലകൃഷ്ണനെക്കുറിച്ചാണ് പരാമർശമെന്ന് സ്വാഭാവികമായും സംശയമുയർന്നേക്കാം. ഇവിടെ സൂചിപ്പിക്കപ്പെടുന്ന ബാലകൃഷ്ണൻ എന്ന എഴുത്തുകാരനെ തേടി നമുക്ക് 1967 കാലഘട്ടത്തിലെ ‘ബോംബെ’ നഗരത്തിലേക്കൊരു മടക്കയാത്ര ചെയ്യാം. അതായത്, മലയാളത്തിൽ ഏറെ ഉയർത്തിക്കാട്ടപ്പെടുന്ന ആനന്ദിന്റെ ‘ആൾക്കൂട്ടം’ എന്ന നോവൽ ജനിക്കുന്നതിനു മുമ്പുള്ള ബോംബെ നഗരത്തിലേക്ക്. അന്നിവിടെ കഴിഞ്ഞുകൊണ്ട് ഈ നഗരത്തെയും ഇവിടത്തെ ജീവിതത്തെയും പശ്ചാത്തലമാക്കി കാമ്പിശ്ശേരി കരുണാകരൻ പത്രാധിപരായിരുന്ന ജനയുഗം വാരികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ച ‘നഗരത്തിന്റെ മുഖം’ എന്ന നോവലിന്റെ കർത്താവും ഇന്നും ഒരു മുംബയ് മലയാളിയായിതന്നെ തുടർന്നുവരുന്നയാളുമായ ബാലകൃഷ്ണന്റെ കാര്യമാണ് പറഞ്ഞുവരുന്നത്.
വായനക്കാർ ഹൃദയപൂർവം സ്വീകരിച്ച ആ നോവൽ അക്കാലത്തിറങ്ങിയ ശ്രദ്ധേയമായ രണ്ടു നോവലുകളിലൊന്നായി ഡോ. എസ്. ഗുപ്തൻ നായർ രേഖപ്പെടുത്തിയിരുന്നു. ബോംബെ (മുംബയ്) എന്ന മഹാനഗരത്തിൽ നിന്ന് ഊർജം സ്വീകരിച്ച് അതേ മഹാനഗരത്തിലെ ആൾക്കൂട്ടത്തിലൊരാളായി ഇന്നും തുടർന്നുവരുന്ന ആളാണ് ബാലകൃഷ്ണൻ. നോവലിസ്റ്റ് ബാലകൃഷ്ണൻ എന്ന് മുംബയ് മലയാളികൾ സ്‌നേഹപൂർവം സംബോധന ചെയ്യുന്ന, സ്‌നേഹിക്കാൻ മാത്രമറിയുന്ന അന്തർമുഖനായ ആ എഴുത്തുകാരന്റെ പേര് ആ നോവലിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. നഗരത്തിന്റെ മുഖത്തിനു പുറമെ കുതിര, കവിടി, അപഭംഗം, ആൽബം, ഉന്മാദത്തിന്റെ മുറിവുകൾ, കയ്പ്, കണ്ണികൾ, തളർന്ന പക്ഷി, ഭാഗ്യാന്വേഷികൾ, മൃഗതൃഷ്ണ, സ്വർണമത്സ്യം, സഞ്ചയനം, ആയിരം സൂര്യന്മാർ എന്നിങ്ങനെ 14 നോവലുകളും അഞ്ച് നോവലെറ്റുകളും ഏഴ് കഥാസമാഹാരങ്ങളും ഇവിടെയിരുന്നുകൊണ്ട് മലയാളസാഹിത്യത്തിലേക്ക് സംഭാവന ചെയ്തിട്ടുള്ള ബാലകൃഷ്ണനോടുതന്നെ ചോദിക്കാം അദ്ദേഹത്തിന്റെ അന്തർമുഖത്വത്തെക്കുറിച്ച്.
എന്റെ അന്തർമുഖത്വം ഞാൻ മന:പൂർവം എടുത്തണിയുന്ന ഒരാവരണമല്ല. മനസ്സാ വാചാ കർമണാ ആരെയും ഉപദ്രവിക്കാതെയോ വേദനിപ്പിക്കാതെയോ ജീവിക്കുന്നതാണ് എനിക്കിഷ്ടം. ജന്മനാതന്നെ വിനയവും ക്ഷമയുമാണെന്റെ സ്വഭാവശീലം. ഇതൊക്കെയായിരിക്കാം എന്നെയൊരു അന്തർമുഖനാക്കുന്നത്. എന്നുവച്ചാൽ എഴുത്തുകാരനായതുകൊണ്ടല്ല ഞാനൊരു അന്തർമുഖനായതെന്നർത്ഥം. എഴുത്തുകാരനായാലും അല്ലെങ്കിലും അന്തർമുഖനായ ഒരാൾക്ക് അവനവനെതന്നെ വിലയിരുത്തിക്കാണാൻ സഹായിക്കുമെന്നാണ് എന്റെ അനുഭവം”.
അപ്പോൾ സ്വയം ഒന്ന് വിലയിരുത്താമോ?
അന്തർമുഖനായതുകൊണ്ടാവാം ഞാനൊരു എഴുത്തുകാരനായത്. എഴുത്ത് എന്റെ ജീവനോപാധിയല്ലാ യിരിക്കാം. പക്ഷേ എഴുത്തുകാരനാകാൻ ഞാൻ വളരെ ആഗ്രഹിച്ചിരുന്നു. തൊഴിൽകൊണ്ട് ഒരു ഡോക്ടറാകാനും ആഗ്രഹിച്ചിരുന്നു. എന്നാൽ അദ്ധ്യാപകനായിരുന്ന പിതാവിന്റെ നിർബന്ധത്തിനു വഴങ്ങി കുടുംബപാരമ്പര്യമനുസരിച്ച് മൂന്നാമതും ഒരദ്ധ്യാപകനാകേണ്ടിവന്നപ്പോൾ നാടു വിട്ടു. ഡോക്ടറായിട്ടല്ലെങ്കിലും തൃപ്തികരമായ ഒരു തൊഴിൽ ലഭിച്ചു. എഴുതാനും കഴിഞ്ഞു. എഴുതിയതൊന്നും ആരുടെയും കാൽക്കൽ വച്ച് രക്ഷിക്കാനപേക്ഷിച്ചില്ല. എന്റേതായ ചെറിയൊരിടം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. അങ്ങനെ കിട്ടിയ ആ ചെറിയ ഇടം കൊണ്ട് സന്തുഷ്ടനും സംതൃപ്തനുമാണ് ഞാൻ ഇന്ന്. ആദ്യം അച്ചടിച്ചുവന്ന കഥ? ചമ്പക്കുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ചെറുകഥ എന്ന മാഗസിനിൽ ‘നിലാവസ്തമിച്ചു’ എന്ന കഥ ആദ്യമായി പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ കഥ മനോരമയിൽ. തുടർന്ന് മദ്രാസിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജയകേരളത്തിലും നിരവധി കഥകളെഴുതി. ഉണ്ണികൃഷ്ണൻ പുതൂരും വി.ടി. നന്ദകുമാറുമൊക്കെ അന്ന് ജയകേരളത്തിൽ എഴുതുമായിരുന്നു. എന്നാൽ 1964-ൽ മുംബയിലെത്തിയശേഷം ‘അതിഥി’ എന്നൊരു കഥ മാതൃഭൂമിയിൽ ആദ്യമായി പ്രസിദ്ധീകരിച്ചുവന്നു. അന്ന് എം.ടി. ആയിരുന്നു മാതൃഭൂമി പത്രാധിപർ. പിന്നീട് കലാകൗമുദിയിലും മറ്റും ഇടയ്ക്കിടെ കഥകൾ പ്രസിദ്ധീകരിച്ചു. നഗരത്തിന്റെ മുഖം എന്ന ആദ്യ നോവലെഴുതാനുണ്ടായ പ്രേരണ? അന്നത്തെ ബോംബെ ജീവിതത്തിൽ നിന്ന് നേടിയ അനുഭവങ്ങളാണ് നഗരത്തിന്റെ മുഖം എഴുതാൻ പ്രേരണയുണ്ടായത്. ആ നോവലിലൂടെ എന്താണ് പറയാനുദ്ദേശിച്ചത്? ഒരു നാട്ടുമ്പുറത്തുകാരന്റെ ജീവിതത്തിൽ നഗരം ചെലുത്തുന്ന സ്വാധീനവും അയാളോട് കാട്ടുന്ന കരുണയും ക്രൗര്യവും അവയുടെ നിരന്തരസാന്നിദ്ധ്യവുമൊക്കെ വരച്ചുകാട്ടുകയാണ് ഞാൻ ചെയ്തത്.
മലയാളത്തിലെ ആദ്യത്തെ പ്രവാസനോവൽ ‘നഗരത്തിന്റെ മുഖ’മാണെന്ന് സി. രാധാകൃഷ്ണൻ പരോക്ഷമായിട്ടെങ്കിലും പറയുന്നുണ്ടല്ലോ?
എനിക്ക് അത്തരം അവകാശവാദങ്ങളൊന്നുമില്ല. എന്റെ അനുഭവങ്ങളെ പരിപോഷിപ്പിച്ചത് മുംബയ് നഗരമാണ്. ഈ നോവലാണ് എനിക്കൊരു മേൽവിലാസമുണ്ടാക്കിത്തന്നത്. ഏറെ ചർച്ച ചെയ്യപ്പെടുന്ന ആനന്ദിന്റെ ആൾക്കൂട്ടം പുറത്തുവരുന്നതിന് വളരെ മുമ്പുതന്നെ ഈ നോവലെഴുതാനും അത് ശ്രദ്ധേയമാക്കാനും കഴിഞ്ഞതുതന്നെയാണ് എനിക്കു ലഭിച്ച ആദ്യത്തെ അംഗീകാരം. അതേസമയം ആൾക്കൂട്ടത്തെ ശ്രദ്ധേയമാക്കിയ ഒരു സാഹചര്യമായിരുന്നില്ല അന്നത്തേത്.
നഗരത്തിന്റെ മുഖത്തിന് ഒരു അനുബന്ധമായി പിന്നീട് ഭാഗ്യാന്വേഷികൾ എഴുതാൻ കാരണം?
മറ്റെല്ലാറ്റിനുമെന്നപോലെ ജീവിതവും മാറ്റങ്ങൾക്ക് വിധേയമാണ്. അതിനാൽ നഗരത്തിന്റെയും നഗരജീവിതത്തിന്റെയും സൂക്ഷ്മാംശങ്ങൾക്കൊപ്പം വ്യക്തിജീവിതത്തിലെ ബന്ധങ്ങൾക്കും വ്യവഹാരങ്ങൾക്കും വന്നുഭവിക്കുന്ന മാറ്റങ്ങളിലേക്കുള്ള ഒരെത്തിനോട്ടമായിരുന്നു അത്. എഴുതാൻ ഏറെ സംഘർഷങ്ങൾ നേരിടേണ്ടി വന്ന ഏതെങ്കിലും കൃതിയുണ്ടോ? കുതിര എന്ന നോവൽ അങ്ങനെയുള്ളതാണ്. കുതിരപ്പന്തയത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ നോവൽ എഴുതിത്തുടങ്ങിയശേഷം തയ്യാറെടുപ്പുകൾ അപര്യാപ്തമായി തോന്നിയപ്പോൾ എഴുത്തു നിർത്തുകയും സുഹൃത്തായിരുന്ന വി.ടി. ഗോപാലകൃഷ്ണന്റെ പ്രേരണ മൂലം മൂന്നുനാല് വർഷത്തിനുശേഷം വീണ്ടും മഹാലക്ഷ്മിയിലെ റെയ്‌സ് കോഴ്‌സ് നിരന്തരം സന്ദർശിച്ച് കാര്യങ്ങൾ ഗ്രഹിച്ചാണ് അത് പൂർത്തിയാക്കിയത്. കുങ്കുമം നോവൽ മത്സരത്തിൽ അതിന് പ്രത്യേക പുരസ്‌കാരം ലഭിച്ചു. മലയാളത്തിൽ അത്തരം ജനുസിൽ പെടുത്താവുന്ന മറ്റൊരു രചനയുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു.
നവമാനവീകരണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ഫർണസ് എഴുതാൻ പ്രേരണയായത് ഒരു പത്രവാർത്ത ഉണർത്തിയ അസ്വാസ്ഥ്യമാണ്. പലരും അതൊരു ശക്തമായ രചനയായി ചൂണ്ടിക്കാട്ടാറുണ്ട്. അതേസമയം ഞാൻ തുടർന്നുവന്ന നോവൽരചനയുടെ രൂപഘടനയ്ക്ക് ഒരു നവീകരണം നൽകാനുള്ള ശ്രമമായിരുന്നു ആ രണ്ട് നോവലുകളും.
എഴുതുമ്പോൾ വായനക്കാരെ മുന്നിൽ കാണാറുണ്ടോ?
ഒരു വലിയ വായനാസമൂഹം എന്റെ എഴുത്തിനുണ്ടെന്ന് ഞാൻ കരുതുന്നില്ല. അതേസമയം എന്റെ എഴുത്തിലൂടെ എന്നെ അറിയുന്ന കുറച്ചുപേരെങ്കിലും കേരളത്തിലോ പുറത്തോ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അവർക്കുവേണ്ടിയാണ് ഞാനെഴുതുന്നത്. അതെന്റെ ആവശ്യം കൂടിയാണ്. അതായത് ഒരെഴുത്തുകാരൻ എന്നറിയപ്പെടാനുള്ള ആഗ്രഹം. അതൊരു പ്രചോദനമാണ്.
എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് എന്തു പറയുന്നു?
എല്ലാവർക്കുമുള്ള സാമൂഹ്യപ്രതിബദ്ധതയൊഴിച്ച് എഴുത്തുകാരന് മാത്രമായി എന്തെങ്കിലും പ്രത്യേക പ്രതിബദ്ധതയൊന്നുമില്ല. സമൂഹജീവിയെന്ന നിലയിൽ സഹജീവികളെ സ്‌നേഹി ക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണ്. അത് എഴുത്തുകാരൻ എഴുതിക്കാണിക്കേണ്ട ആവശ്യമൊന്നുമില്ല. എഴുത്തുകാരനെന്ന നിലയിൽ അർഹിക്കുന്ന അംഗീകാരങ്ങൾ താങ്കൾക്ക് ലഭിച്ചില്ലെന്ന് വായനക്കാർ പോലും പറയുന്നുണ്ടല്ലോ? അതൊക്കെ ആപേക്ഷികം മാത്രമാണ്. പലരെപ്പറ്റിയും ഇങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്. അതൊരുതരം ക്ലീഷേയായി മാറിയിരിക്കയാണ്. മലയാളത്തിൽ കുറെയൊക്കെ എഴുതിയിട്ടും കേരളത്തിൽ എനിക്ക് പറയത്തക്ക പരിഗണനയൊന്നും ലഭിച്ചിട്ടില്ലെന്ന കാര്യം സത്യമാണ്. കാരണങ്ങൾ പലതുമുണ്ട്. അതൊന്നും വിളിച്ചുകൂവിയിട്ട് കാര്യമില്ല. കുറെ കാലം ഇവിടെയുണ്ടായിരുന്ന അഷ്ടമൂർത്തിക്ക് ഇവിടെനിന്ന് പോയശേഷമാണ് അംഗീകാരം ലഭിച്ചത്. ടി.ഡി. രാമകൃഷ്ണന്റെ കാര്യവും വ്യത്യസ്തമല്ല. അദ്ദേഹത്തിന്റെ കൃതികൾ മികച്ചതാണ്. അദ്ദേഹത്തിനും അർഹമായ അംഗീകാരം ലഭിച്ചിട്ടില്ല. അംഗീകാരത്തിനായി ഞാൻ ആരെയും കാണാൻ പോകാറില്ല.
ഞാനെഴുതുന്നത് നഗരവാസികൾക്കുവേണ്ടിയാണ്. ഞാനറിയാത്ത ഒരാൾ, എന്നെ വ്യക്തിപരമായി നേരിട്ടറിയാത്ത ഒരാൾ, എന്റെ പുസ്തകം വായിച്ച് ഇഷ്ടപ്പെട്ടുവെന്ന് പറയുമ്പോൾ ലഭിക്കുന്ന സന്തോഷത്തിൽ കവിഞ്ഞ് മറ്റൊരു അംഗീകാരവുമില്ലെന്നാണ് എന്റെ വിശ്വാസവും അനുഭവവും. എഴുത്തുകാരന് എഴുത്ത് നിർത്തേണ്ടിവരുന്ന വല്ല പ്രത്യേക ഘട്ടവുമുണ്ടോ? ആരോഗ്യപരമായ കാരണങ്ങളല്ലാതെ വായനക്കാർ തള്ളിക്കളയുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നുവെന്ന് മനസ്സിലായാൽ ഏതൊരു എഴുത്തുകാരനും ആ പണി നിർത്തേണ്ടതാണ്.
എഴുത്തുകാരന് പിടിച്ചുനിൽക്കാനും പടർന്നുകേറാനും മുഖ്യധാരാ മാധ്യമങ്ങൾ എത്രമാത്രം സഹായകമാണ്?
ഏതൊരു എഴുത്തുകാരനും ഒരു പിടിവള്ളി ആവശ്യമാണ്. അത് മുഖ്യധാരാ മാധ്യമങ്ങൾ തന്നെ വേണമെന്ന് തോന്നുന്നില്ല. ഉദാഹരണമായി കടമ്മനിട്ടയുടെയും അയ്യപ്പപണിക്കരുടെയും കാര്യങ്ങൾതന്നെയെടുക്കാം. അവർ മുഖ്യധാരയിലൂടെ വളർന്നുവന്നവരല്ല. ആനന്ദിനെ എം. ഗോവിന്ദൻ തുണച്ചില്ലായിരുന്നെങ്കിൽ ആൾക്കൂട്ടം കാണുമായിരുന്നില്ല. കാമ്പിശ്ശേരിയും ജനയുഗവും പിന്തുണച്ചില്ലായിരുന്നെങ്കിൽ എന്റെ നഗരത്തിന്റെ മുഖവും കാണുമായിരുന്നില്ല.
മുംബയിലെ മലയാളിയെഴുത്തുകാരെക്കുറിച്ച്?
ഇവിടെ കഴിവുള്ള പല എഴുത്തുകാരുമുണ്ട്. പേരെടുത്തു ചൂണ്ടിക്കാട്ടാൻ പ്രയാസമാണ്. എങ്കിലും ഹൃഷികേശൻ, സന്തോഷ് പല്ലശ്ശന, സുരേഷ് വർമ, ടി.കെ. മുരളീധരൻ, ആർ.കെ. മാരൂർ എന്നിവർ അവരിൽ ചിലർ മാത്രം. മുമ്പിവിടെ ഒരു നാരായണൻകുട്ടിയുണ്ടായിരുന്നു. അതുപോലെതന്നെ ലിസിയുടെ കഥകളും ശ്രദ്ധേയമാണ്.
ഇവരൊക്കെയുണ്ടെന്ന് പറയപ്പെടുമ്പോൾതന്നെ മുംബയിലെ എഴുത്തുകാരിൽ നിന്ന് മികച്ച രചനകളുണ്ടാകുന്നില്ലെന്ന ഒരു പരാതി പൊതുവെ ഉണ്ടല്ലോ എന്ന് ഞാൻ പറയുകയില്ല. നാട്ടിൽനിന്നെത്തിയ ആരൊക്കെയോ പറയുന്നത് ഞാനും കേട്ടു. അതേസമയം മാനസിയും ദിവാകരനും അഷ്ടമൂർത്തിയുമൊക്കെ ഇവിടെ നേരത്തെ ഉണ്ടായിരുന്നവരാണ്. അവരിൽ നിന്ന് നല്ല രചനകളുണ്ടായിട്ടുമുണ്ട്.
ഒരു വലിയ വായനാസമൂഹം എന്റെ എഴുത്തിനുണ്ടെന്ന് ഞാൻ കരുതുന്നില്ല. അതേസമയം എന്റെ എഴുത്തിലൂടെ എന്നെ അറിയുന്ന കുറച്ചുപേരെങ്കിലും കേരളത്തിലോ പുറത്തോ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അവർക്കുവേണ്ടിയാണ് ഞാനെഴുതുന്നത്. അതെന്റെ ആവശ്യം കൂടിയാണ്. അതായത് ഒരെഴുത്തുകാരൻ എന്നറിയപ്പെടാനുള്ള ആഗ്രഹം. അതൊരു പ്രചോദനമാണ്.
എഴുത്തുകാരേക്കാൾ കൂടുതലായി ഇവിടെ എഴുത്തുകാരായി നടിക്കുന്നവരെയാണല്ലോ കാണാൻ കഴിയുന്നത്?
കള്ളനാണയങ്ങൾ എവിടെയും കാ ണും. അത്തരക്കാരെ തിരിച്ചറിയുകത ന്നെ ചെയ്യാം. അതല്ല പ്രശ്‌നം. ഇവിടെയുള്ള ക്ലിക്കുകളാണ് അറപ്പുളവാക്കുന്നത്.
ഒന്ന് വിശദീകരിക്കാമോ?
അതായത് നമ്മുടെയൊക്കെ സ്വാതന്ത്ര്യത്തെ വിലങ്ങിടാൻ ശ്രമിക്കുന്ന ഒരു ഗൂഢസംഘം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഉദാഹരണമായി ഏതെങ്കിലുമൊരു പരിപാടിയിൽ പങ്കെടുത്താൽ ഈ ഗൂഢസംഘത്തിൽ പെട്ടവർ ഫോൺ ചെയ്ത് അത് പാടില്ലായിരുന്നുവെന്നു പറയും. അതേപോലെതന്നെ ഒരു പ്രത്യേക പരിപാടിയിൽ പങ്കെടുക്കരുതെന്നും അവർ നിർദേശിക്കും. മുംബയ് മലയാളികളുടെ സാംസ്‌കാരിക രംഗം അന്നും ഇന്നും എങ്ങനെ? ഇന്ന് മത്സരബുദ്ധി വർദ്ധിച്ചിട്ടുണ്ടെന്നല്ലാതെ സാംസ്‌കാരിക രംഗം ആരോഗ്യകരമാണെന്ന് പറയാനാവില്ല.
ഇവിടത്തെ എഴുത്തുകാർ നേരിൽ കാണുമ്പോൾ സ്‌നേഹം പ്രകടിപ്പിക്കുമെങ്കിലും പരസ്പരം അംഗീകരിക്കാറില്ലെന്ന ഒരു യാഥാർത്ഥ്യത്തോട് എങ്ങനെ പ്രതികരിക്കുന്നു?
മലയാളികൾ എല്ലായിടത്തും അങ്ങനെയാണ്. സഹിഷ്ണുതയില്ലായ്മയാണതിനു കാരണം. വിഷമം തോന്നാറുണ്ട്.
സാഹിത്യത്തിൽ സ്ര്തീപക്ഷ രചന, ന്യൂനപക്ഷ രചന എന്നൊക്കെ പറയുന്നതിനെ എങ്ങനെ വിലയിരുത്തും?
ഔന്നത്യത്തിനും പ്രാഥമ്യത്തിനും വേണ്ടിയുള്ള തരംതിരിവുകളാണത്. വാസ്തവത്തിൽ രണ്ടുതരം സാഹിത്യമാണുള്ളത്. അവയെ നല്ലതും ചീത്തയും എന്ന് വിളിക്കാം.
അക്കാദമി പുരസ്‌കാരങ്ങളെക്കുറിച്ച്?
എം.പി. നാരായണപിള്ളയുടെ പരിണാമം എന്ന നോവൽ പുരസ്‌കാരത്തിന് അർഹമായശേഷം നടന്ന വിവാദങ്ങൾ അത്തരം പുരസ്‌കാരങ്ങളെക്കുറിച്ചുള്ള എന്റെ മതിപ്പ് ഇല്ലാതാക്കി.
മലയാളത്തിൽ കുറെയൊക്കെ എഴുതിയിട്ടും കേരളത്തിൽ എനിക്ക് പറയത്തക്ക പരിഗണനയൊന്നും ലഭിച്ചിട്ടില്ലെന്ന കാര്യം സത്യമാണ്. കാരണങ്ങൾ പലതുമുണ്ട്. അതൊന്നും വിളിച്ചുകൂവിയിട്ട് കാര്യമില്ല. കുറെ കാലം ഇവിടെയുണ്ടായിരുന്ന അഷ്ടമൂർത്തിക്ക് ഇവിടെനിന്ന് പോയശേഷമാണ് അംഗീകാരം ലഭിച്ചത്. ടി.ഡി. രാമകൃഷ്ണന്റെ കാര്യവും വ്യത്യസ്തമല്ല. അദ്ദേഹത്തിന്റെ കൃതികൾ മികച്ചതാണ്. അദ്ദേഹത്തിനും അർഹമായ അംഗീകാരം ലഭിച്ചിട്ടില്ല. അംഗീകാരത്തിനായി ഞാൻ ആരെയും കാണാൻ പോകാറില്ല. ഞാനെഴുതുന്നത് നഗരവാസികൾക്കുവേണ്ടിയാണ്. ഞാനറിയാത്ത ഒരാൾ, എന്നെ വ്യക്തിപരമായി നേരിട്ടറിയാത്ത ഒരാൾ, എന്റെ പുസ്തകം വായിച്ച് ഇഷ്ടപ്പെട്ടുവെന്ന് പറയുമ്പോൾ ലഭിക്കുന്ന സന്തോഷത്തിൽ കവിഞ്ഞ് മറ്റൊരു അംഗീകാരവുമില്ലെന്നാണ് എന്റെ വിശ്വാസവും അനുഭവവും.
താങ്കളുടെ നേതൃത്വത്തിൽ മുംബയിൽ നടന്നുവരുന്ന സർക്കാരിന്റെ മലയാളം മിഷൻ പ്രവർത്തനങ്ങളെ എങ്ങനെ കാണുന്നു?
പലയിടത്തും നല്ല പ്രോത്സാഹനമാണ് ലഭിച്ചുവരുന്നത്. പ്രതിബദ്ധതയുള്ള കുറെയേറെ അദ്ധ്യാപകരുടെയും മറ്റും പ്രയത്‌നഫലമാണത്. എന്നാൽ മലയാളം മിഷന് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രോത്സാഹനം പോരെന്നാണ് എനിക്കു പറയാനുള്ളത്. എഴുതാൻ ഇനിയും ബാക്കിയുള്ള ഒരു കൃതി മനസ്സിലുണ്ടോ? തീർച്ചയായും. എന്റെ ഗ്രാമജീവിത ത്തെ പുന:സൃഷ്ടിക്കാനുള്ള ഒരു ശ്രമമാണത്. മുംബയിൽ നിന്ന് മാറിയിരുന്നുകൊണ്ടു വേണം അത് പൂർത്തിയാക്കാൻ. ഒട്ടുമിക്ക എഴുത്തുകാരും എഴുതുന്നത്, അല്ലെങ്കിൽ അറിയപ്പെടുന്നത് അവരുടെ സ്ഥലപ്പേരിനോടൊപ്പമാണ്.
താങ്കൾ ഒരു ഇനീഷ്യൽ പോലുമില്ലാതെ വെറും ബാലകൃഷ്ണൻ എന്ന പേരിൽ എഴുതുന്നതെന്തുകൊണ്ടാണ്?
എന്റെ നാടിന്റെ പേര് മുരിയാട് എന്നാണ്. ജയകേരളം എന്റെ കഥകൾ പ്രസിദ്ധീകരിച്ചത് എന്റെ സ്ഥലപ്പേര് കൂടി ചേർത്തായിരുന്നു. ആദ്യസമാഹാരം നാഷണൽ ബുക് സ്റ്റാൾ വിതരണത്തിനെടുത്തപ്പോഴും പേരിനോടൊപ്പം സ്ഥലപ്പേര് ചേർത്തിരുന്നു. അതിനുശേഷം എനിക്ക് എഴുത്തിൽ പുരോഗതിയുണ്ടായില്ല. മുംബയിലെത്തിയ എന്നെ മുരിയാട് എന്ന സ്ഥലപ്പേരിനെച്ചൊല്ലി കളിയാക്കുമായിരുന്നു. പിന്നീടൊരു സുഹൃത്ത് മുരിയാട് എന്ന സ്ഥലപ്പേരിനൊരു വർക്കത്തുകേടുണ്ടെന്നു പറഞ്ഞ് അതുപേക്ഷിക്കാൻ ഉപദേശിച്ചു. കൂടാതെ സ്ഥലപ്പേരുപയോഗിക്കാത്ത ഒരു പ്രസിദ്ധ സാഹിത്യകാരന്റെ ന്യായീകരണവും മാതൃകയായി സ്വീകരിച്ച് എഴുത്തിൽ സ്ഥലപ്പേരുപയോഗിക്കാതായി. പക്ഷേ ഇന്നും പ്രവാസിയാണെങ്കിലും എനിക്കെന്റെ മുരിയാട് എന്ന ഗ്രാമത്തെ മറക്കാനാവില്ല. അവിടത്തെ വയലുകളിൽ വിളഞ്ഞ പുഞ്ചനെല്ലിന്റെ അരി വച്ച് ആദ്യമായി രുചിച്ച അന്നത്തിന്റെ രുചിയും.
ബാലകൃഷ്ണൻ: 9322233012
കാട്ടൂർ മുരളി: 8097168948