സഹകരണ ബാങ്കുകളിലെ തട്ടിപ്പിന് ഇരയാകുന്ന മനുഷ്യരുടെ കഥകൾ പത്രവാർത്തകളിൽ ഇടം പിടിച്ചു തുടങ്ങിയിട്ട് കാലമേറെയായി. ഇന്ത്യയിലുടനീളമുള്ള പതിനായിരക്കണക്കിന് സഹകരണ ബാങ്കുകളിൽ ചിലതെല്ലാം അധികാര ദുർവിനിയോഗം കൊണ്ട് കുപ്രസിദ്ധിയാർജ്ജിച്ചിട്ടുണ്ട്. ഇവക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് മറ്റുള്ള ബാങ്കുകൾക്ക് ഒരു പാഠമാവും വിധം അവയെ നിയന്ത്രിക്കണമെന്ന ആവശ്യം പല ദിക്കിൽ നിന്നും ഉയരുന്നുണ്ട്.. എന്നാൽ, തട്ടിപ്പിന്റെ വ്യാപ്തി ഓരോദിവസവും കൂടി വരുന്നതല്ലാതെ അത് തടയാനുള്ള ഫലപ്രദമായ യാതൊരു നടപടികളും അധികാരികളിൽ നിന്നുണ്ടാവുന്നില്ല എന്നതാണ് സത്യം.
ഈ ശൃംഖലയിലെ ഏറ്റവും പുതിയതാണ് തൃശൂർ ആസ്ഥാനമായ കരുവന്നൂർ സഹകരണ ബാങ്ക്. 150 കോടിരൂപയുടെ തട്ടിപ്പെന്ന് ആദ്യം കണക്കാക്കിയതാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നലെ 500 കോടിയുടെ ക്രമക്കേടെന്ന് അറിയിച്ചിരിക്കുന്നത്.
കരുവന്നൂർ സഹകരണ ബാങ്കിൽ പി. സതീഷ് കുമാർ നടത്തിയ കള്ളപ്പണ ഇടപാടുകളെപ്പറ്റി ഇഡി നടത്തിയ അന്വേഷണമാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും മുൻ എം എൽ എ-യും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ. കണ്ണൻ പ്രസിഡന്‍റായ തൃശൂർ സർവിസ് സഹകരണ ബാങ്ക് വരെ എത്തിനിൽക്കുന്നത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എ.സി മൊയ്തീനും ഇഡി വലയിലുണ്ടെന്നതാണ് ഏറ്റവും പരിതാപകരം. സോഷ്യലിസം പറയുകയും എല്ലാവിധ കൊള്ളരുതായ്മകൾക്കും നേരെ കണ്ണടക്കുകയും ചെയ്യുന്ന പാർട്ടി സ്വേച്ഛാധിപത്യ പ്രവണത പ്രകടിപ്പിച്ചു തുടങ്ങിയത് ജനങ്ങൾക്ക് വേണ്ടിയാണെന്ന് കരുതാൻ പ്രയാസമുണ്ട്. നേതാക്കൾ ചെയ്യുന്ന ഏത് അസംബന്ധവും ന്യായീകരിക്കാൻ ശ്രമിക്കുന്ന അനുയായികളാണ് ഇപ്പോൾ പാർട്ടിയുടെ ശാപം.
സാധാരണക്കാരായ ജനങ്ങൾക്ക് ബാങ്കിങ് സൗകര്യങ്ങൾ ഒരുക്കുക എന്ന ഉദ്ദേശത്തോടെ 1800 ന്റെ ആരംഭത്തിലാണ് യൂറോപ്പിൽ സഹകരണ ബാങ്ക് എന്ന ആശയം ഉടലെടുക്കുന്നത്. ഒരു ദരിദ്ര രാഷ്ട്രമായിരുന്ന ഇന്ത്യയിലും കാലക്രമേണ ആ ആശയം വേരുപിടിച്ചു. കേരളത്തിലും അതിന് തികഞ്ഞ അംഗീകാരം ലഭിച്ചു.
പക്ഷെ, ജനങ്ങൾ അധ്വാനിച്ചു ബാങ്കിൽ നിക്ഷേപിക്കുന്ന പണം അവരറിയാതെ പുറത്തുള്ള സ്വാധീനശക്തികൾക്കു മറിച്ചു നൽകുന്നതിലേക്ക് തൊഴിലാളിവർഗ സർവാധിപത്യം ഓരോ അണുവിലും തുടിക്കുന്ന പാർട്ടി അധ;പതിക്കുന്നത് ലജ്ജാകരമാണ്. എം എൽ എ മാർക്കുള്ള ഓറിയെന്റേഷൻ ക്‌ളാസിനു പോകാനുള്ളതിനാൽ സഖാവ് മൊയ്തീന് ഇന്നും ഇഡി യുടെ മുന്നിൽ ഹാജരാവാൻ സമയമില്ല എന്ന സത്യം വിശ്വസിക്കണം. ആ രീതിയിലാണ് കാര്യങ്ങൾ.
കേരളത്തിൽ കമ്മ്യൂണിസം വേരുപിടിച്ചത് സാധാരണ ജനങ്ങളിലൂടെയാണ്. പഴയ നേതാക്കന്മാരാണ് ഇപ്പോഴും പാർട്ടിയുടെ ശക്തി എന്ന് നിസ്സംശയം പറയാം. അവരുടെ ത്യാഗ സ്മരണകൾ അയവിറക്കുന്ന ഒരു സമൂഹം ഇവിടെയുണ്ട്. സാധാരണ ജനങ്ങൾക്കെതിരെ നിൽക്കുന്നവർക്ക് അനുകൂലമായി പാർട്ടി നീങ്ങുമ്പോൾ അവരുടെ കാൽച്ചുവട്ടിലെ മണ്ണാണ് ഒലിച്ചുപോകുന്നതെന്ന് മനസ്സിലാക്കിയില്ലെങ്കിൽ പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള യാത്ര ദുഷ്കരമായിരിക്കും. സഹകരണ രംഗം ശുചിയാക്കാനും സഹകരണ ബാങ്കുകളിൽ ജനങ്ങൾക്ക് വിശ്വാസം വളർത്താനും ഇടതുപക്ഷം ശ്രമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കുറ്റക്കാർക്കെതിരെ പദവിയും മുഖവും നോക്കാതെ നടപടിയെടുക്കുന്നത് അതിന്റെ ആദ്യപടിയാകട്ടെ.