സ്വപ്നത്തിൽ ഈയിടെ എനിക്കൊരു അടി കിട്ടി. മറ്റാരുമല്ല
എന്നെ അടിച്ചത്. എം.പി. നാരായണപിള്ളയായിരുന്നു അത്.
മുണ്ടു വലിച്ചു വാരിച്ചുറ്റി എഴുന്നേറ്റ് ലൈറ്റു തെളിച്ചു സമയം
നോക്കി. അർദ്ധരാത്രി 2.23 ആയിരുന്നു സമയം. പറന്നുനടക്കുന്ന
നാലഞ്ചു കൊതുകുകൾക്കിടയിലിരുന്ന് അടിയുടെ ചൂടളക്കുകയായിരുന്നു
പിന്നെ. ഉറക്കത്തിന്റെ ആലസ്യമൊക്കെ പോയിരുന്നു.
ഒരു കാര്യവുമില്ലാതെ എന്നെ നാരായണപിള്ള അടിച്ചതെന്തി
ന്? രാവിലെ പത്തുമണിവരെ ഞാൻ അക്ഷമനായിരുന്നു. കുറച്ചുകഴിഞ്ഞ്
ഞാൻ എസ്. ജയചന്ദ്രൻസാറിനെ വിളിച്ചു. പുള്ളി
അപ്പോൾ ബാംഗ്ലൂരായിരുന്നു. സംഭവം കേട്ടപാടെ അങ്ങേതല
യ്ക്കൽനിന്ന് ജയചന്ദ്രൻസാർ ചോദിക്കുന്നു: ”കരണത്തുതന്നെ
യാണോ താങ്ങിയത്? ഇനിയും കിട്ടിയെന്നിരിക്കും”.
മരിച്ചു പതിമൂന്നു വർഷങ്ങൾക്കിടയിൽ ഒൻപതു സ്വപ്നങ്ങളിൽ
നാരായണപിള്ള എനിക്കു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതൊക്കെയും
ഞാൻ ഡയറിയിലെഴുതി സൂക്ഷിച്ചിട്ടുമുണ്ട്.
പക്ഷേ കരണത്തു കിട്ടിയ അടിയെപ്പറ്റി എഴുതിവയ്ക്കാനൊരു
പ്രയാസം. പാവം ഒരാളോടും കോപിക്കാത്തവനായിരുന്നു ജീവി
ച്ചിരിക്കുമ്പോൾ നാരായണപിള്ള പിന്നെ ഇത്ര പ്രകോപിതനാവാൻ
കാരണമെന്തെന്നറിയില്ല.
എങ്ങനെയോ സ്വപ്നവാർത്ത ലീക്കായി. അതിൽ അതീവമായി
രസിച്ചുകൊണ്ട് രണ്ടു ദുഷ്ടന്മാർ എന്റെ പിന്നാലെ കൂടി. ”നായിന്റെ
മോനേ, നിനക്കതു കിട്ടാനുള്ളതുതന്നെയാണ്. അതു സ്വപ്നത്തി
ലൊന്നുമായിരിക്കില്ലെടാ, യാഥാർത്ഥ്യംതന്നെയാണത്. ഇത് അറി
ഞ്ഞതു മുതൽ ഞാൻ പരമാനന്ദം അനുഭവിക്കുകയാടാ” അക്ബർ
കക്കട്ടിലാണ്.
”അണ്ണാ, നാണപ്പേട്ടനെ ഞാൻ കണ്ടിട്ടില്ല. ഒത്തിരി കേട്ടറിവേയുള്ളൂ
കക്ഷിയെപ്പറ്റി. അതു വച്ചു നോക്കുമ്പോൾ അണ്ണനു കരണത്തു
തന്നത് അലസതയ്ക്കുതന്നെയായിരിക്കും. വേഗം നന്നാവാൻ
നോക്ക്” മലയാളം വാരികയിൽ ജയചന്ദ്രൻസാറിന്റെ സഹായിയായ
ഐ.വി. ബാബുവാണ്. ഓൻ കമ്മ്യൂണിസ്റ്റാണ്. എന്നോട്
നിർദയമായി ഇത്രയും പറഞ്ഞതിന്റെ പൊരുൾ പെട്ടെന്നു പിടികി
ട്ടി. മൂന്നുമാസം മുമ്പ് കാക്കനാടനെപ്പറ്റി ഒരു സാധനം എഴുതാമെന്നേറ്റിട്ട്
മുങ്ങിനടക്കുകയായിരുന്നു ഞാൻ. അതിന്റെ ചൊരുക്കാണ്.
കമന്റുകൾ കൂടുന്നതിനു മുമ്പ് ഗത്യന്തരം തേടി പ്രഭച്ചേച്ചിയെ
വിളിച്ചു. കേട്ടപാടെ അവർ പറഞ്ഞു: ”നാണപ്പൻ ഒരിക്കലും രാധാകൃഷ്ണനെ
അടിക്കില്ല. സ്വപ്നത്തിലല്ലേ. അതു കാര്യമായെടുക്കേ
ണ്ട”.
എഴുതുന്ന ഓരോ കടലാസും നാരായണപിള്ള അപ്പഴപ്പോൾ
ചുരുട്ടി വായിലേക്കു തള്ളി ചവച്ചരച്ചു തുപ്പുന്ന ഒരു സ്വപ്നവും ഞാൻ
കണ്ടിട്ടുണ്ട്. കഴിഞ്ഞ നവംബർ ആറാംതീയതി രാത്രിയിൽ. അക്ഷ
രങ്ങൾ കടുകുപൊട്ടുംപോലെ അപ്പോൾ പൊട്ടുന്നുമുണ്ടായിരുന്നു.
അക്ഷരങ്ങളോട് ക്രൂരമായി ഇത്രയും സമരം ചെയ്ത ഒരാളെ
ഞാൻ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല എന്നത് എന്റെ അനുഭവ
ങ്ങളിൽനിന്നെടുത്തു പറയാം.
മിനറൽസ് ആന്റ് മെറ്റൽസ് റിവ്യൂ എന്ന പത്രത്തിൽനിന്ന് പിരി
ഞ്ഞിരിക്കുന്ന സമയത്താണ് എനിക്ക് അദ്ദേഹത്തിന്റെ ആശ്രമ
ത്തിൽ പ്രവേശനം ലഭിക്കുന്നത്. സദാ കുത്തിയിരുന്ന് തലതി
രിഞ്ഞ ചിന്തകൾ ഭ്രാന്തിന്റെ അതിരിൽ പരിപോഷിപ്പിക്കുന്ന സമയം.
ചാത്തൻസേവ പഠിക്കാനാണ് ഞാനടുത്തുകൂടിയത്. ഇതി
നൊരു വിഘാതമുണ്ടായിരുന്നു. ആഴ്ചയിലൊരു വൈകുന്നേരത്ത്
ഞാൻ നാരായണപിള്ളയുടെ വീട്ടിൽ എത്തുമ്പോൾ കൂടെ വരുന്ന
യാൾ എം.എക്കാരനായിരുന്നു. കൂടാതെ ചാത്തനു നേർവിപരീതമായി
അയാൾക്ക് ആറടി ഏഴിഞ്ചു നീളവും.
ഞാൻ ഒറ്റയ്ക്കു ചെല്ലുമ്പോൾ രഹസ്യമായി നാരായണപിള്ള എഴുതിയുണ്ടാക്കിയ
കടലാസുകൾ വായിക്കും. മിക്ക ലഘുലേഖക
ൾക്കു മുകളിലും ഇടതുവശം മുകൾഭാഗത്ത് ഒരു ആഹ്വാനം എഴുതിവച്ചിരിക്കും:
‘കൊച്ചുമോൻ ഇത് പകർത്തിയെഴുതുക’.
ഞാൻ കുറെനാൾ ധരിച്ചത് ഈ പകർത്തുന്ന ഭൂതം നാരായണപിള്ളയുടെ
ഇളയമകൻ കുഞ്ഞനായിരുന്നുവെന്നാണ്. പിന്നീടാണറിഞ്ഞത്
കാക്കനാടന്റെ കുടുംബത്തിൽനിന്ന് ഇവിടെ ശിഷ്യപര
മ്പരയിൽ ഒരു ഭൂതം വന്നുകൂടിയിട്ടുണ്ടെന്ന്. അയാളുടെ പേരാണ്
കൊച്ചുമോൻ. വലിയ മോൻ അപ്പോൾ കൊല്ലത്തെ എസ്.എൻ.
കോളേജിൽ കല്ലെറിയാൻ പഠിക്കുന്നതേയുള്ളൂ.
എഴുത്തുകാരൻ എഴുതിയുണ്ടാക്കുന്ന സാധനം, പ്രത്യേകിച്ചും
കഥ ഒരുപാടുതവണ ആവർത്തിച്ച് മാറ്റിമാറ്റി പകർത്തിയെഴുതു
ന്നത് ഗുണമേന്മയുണ്ടാക്കും എന്നദ്ദേഹം പറയുമായിരുന്നു. നാരായണപിള്ളയെ
കാണുന്നതിനു മുമ്പുതന്നെ എനിക്ക് ഈ മനോരോഗമുണ്ടായിരുന്നതിനാൽ
പുള്ളിയുടെ ആ മന്ത്രവാദത്തിൽ
ശ്രദ്ധ കൂർപ്പിച്ചിരുന്നു ഞാൻ എപ്പോഴും.
ഇത് മഹത്തരമായൊരു യജ്ഞമാവുന്നതിനു സാക്ഷിയാവു
ന്നത് ‘പരിണാമം’ എന്ന നോവലിന്റെ തുടരൻ പ്രയാണത്തിലായി
രുന്നു. കാരണം നാരായണപിള്ളയെ എം.എസ്. മണിസാറും ജയ
ചന്ദ്രൻസാറും കൂടി വെട്ടിലിട്ടിരിക്കുകയായിരുന്നു. പണ്ടെങ്ങോ
എഴുതിവച്ചിരുന്ന ഏഴ് അദ്ധ്യായങ്ങളായിരുന്നു ‘നായ’. ഇതിന്റെ
കയ്യെഴുത്തുപ്രതി ബോറിവ്ലിയിൽനിന്ന് ഈ പത്രാധിപന്മാർ
പൊക്കിക്കൊണ്ടുപോയി. മാത്രവുമല്ല തുടർന്ന് ഒരു അദ്ധ്യായംപോലും
എഴുതിയിട്ടില്ലാത്ത അവസ്ഥയിൽ കലാകൗമുദിയിൽ
നോവൽ അനൗൺസ് ചെയ്യുകയും ചെയ്തു.
നാരായണപിള്ള വീണില്ല. പകൽ ഉറക്കവും രാത്രി പണിയും
എന്ന പഴയ സ്വഭാവം ഉപേക്ഷിച്ചു. ഏഴര വെളുപ്പിന് ഉണർന്ന് ഉച്ചി
യിൽ തളം വയ്ക്കും. എന്നിട്ടു മുറിയിലാകെ ഉലാത്തിക്കൊണ്ടിരിക്കും.
പരപരാ വെളുത്തുവരുമ്പോൾ മഞ്ജിഷ്ഠാദി തൈലം തേച്ച്
തലയെ സുഖിപ്പിക്കും. കുളികഴിഞ്ഞ് പഞ്ചാരയിടാത്ത ഒരു
ചായയും മൊത്തിക്കൊണ്ട് എഴുതാനിരിക്കും. ആദ്യ രണ്ടാഴ്ച
എഴുത്തു കഴിഞ്ഞപ്പോൾ നാരായണപിള്ള ഒരു തീരുമാനമെടുത്തു.
പുള്ളി വെട്ടിത്തിരുത്തുന്ന അദ്ധ്യായങ്ങൾ പകർത്താൻ രണ്ടുപേരെ
ശമ്പളത്തിൽ നിയമിച്ചു. നാരായണപിള്ളയുടെ ബന്ധത്തി
ലുള്ള രണ്ടു സ്ര്തീകളായിരുന്നു പകർത്തിയെഴുത്തുകാർ.
ഒരു അദ്ധ്യായം പത്തുതവണപോലും പകർത്തിയ സംഭവപര
മ്പരയായിരുന്നു അത്. എഴുത്തിന്റെ ഈ മഹായജ്ഞം കാണാൻ
ഞാൻ ചിലപ്പോഴൊക്കെ രാവിലെതന്നെ ബോറിവ്ലിക്കു വണ്ടി
പിടിക്കുമായിരുന്നു. അധികം സംസാരിക്കാറില്ല. പക്ഷേ സാധാരണ
സ്വഭാവമായ, തനിയെ പിറുപിറുക്കൽ കൂടിയിരുന്നു. തന്റെ
എഴുത്തും നമ്പൂതിരിയുടെ വരയുമായിരുന്നു മത്സരം. പത്തിരുപതു
ചാപ്റ്റർ കഴിയുമ്പോഴേക്കും നോവലിലെ ഡ്രൈവിംഗ് പുല്ലുപോലായി.
നൂറും നൂറ്റിയമ്പതും അദ്ധ്യായങ്ങളുള്ള മറ്റു നോവലുകൾ
എഴുതാനായി അപ്പോഴേക്കും നാരായണപിള്ള സന്നദ്ധനായിക്ക
ഴിഞ്ഞിരുന്നു.
‘പരിണാമം’ എന്ന നോവലിൽ നാരായണപിള്ളയുടെ ഒരു ചിരകാലസ്വപ്നവും
സഫലമായി. കഥയെഴുത്തിനെപ്പറ്റി പറയുമ്പോഴൊക്കെ
ഒരു അന്ധനെപ്പറ്റിയുള്ള കഥ എഴുതാനുള്ള വലിയൊരു
വ്യഗ്രത വർത്തമാനങ്ങളിൽ പ്രകടിപ്പിച്ചിരുന്നു പലപ്പോഴും.
അതൊരു വെല്ലുവിളിയാണ്. കാരണം അന്ധൻ കഥാപാത്രമാവുമ്പോൾ
എഴുത്തിൽ ഒരു വിഷ്വൽസും വരാൻ പാടില്ല. അങ്ങനെ
ഒരു സാധനമെഴുതാനുള്ള പാട് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കഥയിലല്ല, നോവലിൽതന്നെ അദ്ദേഹം ഇതു സാധിച്ചെടുത്തു,
വളരെ വിജയകരമായിത്തന്നെ.
ഞാൻ നാരായണപിള്ളയെ കാണുമ്പോഴും പരിചയപ്പെടുമ്പോഴും
ഭയങ്കര ഫിലോസഫികളടിക്കാറുണ്ടായിരുന്നു. അന്ന്
ചെറുപ്പമാണ്. കാഫ്ക, കാമു, സാർത്ര് തുടങ്ങിയവരെ നിരന്തരമായി
തിന്നുകൊണ്ടിരിക്കുന്ന കാലം. വായനയുടെ ഈ മഹാലോകം
സംസാരത്തിനിടയിൽ തുറക്കും. ഒരു ദിവസം നാരായണപിള്ള
എന്റെ വായനാശേഷിയുടെ തലത്തിന്റെ ആപ്പീസു പൂട്ടിച്ചുതന്നു.
”താൻ ജെയിംസ് ഹാർഡ്ലി ചെയ്സിന്റെ ഡിറ്റക്ടീവ് നോവലുകൾ
വായിച്ചിട്ടുണ്ടോ?”
നാണംകെട്ടുപോയി. ഛായ്! ആധുനികസാഹിത്യം അരച്ചുകല
ക്കിക്കുടിച്ചുകൊണ്ടിരിക്കുന്ന ഒരു യുവസാഹിത്യകാരനെ അപമാനിക്കുകയാണോ?
അറ്റ്ലീസ്റ്റ് ദസ്തയേവ്സ്കി.
പരവശനായിരിക്കുന്ന എന്നെ അനുകമ്പയോടെ നോക്കിയിട്ട്
അകത്തുപോയി ജെയിംസ് ഹാർഡ്ലി ചെയ്സിന്റെ പത്തു കൃതി
കളുടെ അടുക്കുമായി വന്നിട്ട് ഒരൊറ്റ കാച്ച്: ”ഇതു കൊണ്ടുപോയി
വായിക്ക്”. അതൊരു പ്ലാസ്റ്റിക്കൂടിലിട്ടു തരികയും ചെയ്തു.
അവജ്ഞയോടെയാണ് വായിക്കുവാൻ തുടങ്ങിയതെങ്കിലും
അത് ആർത്തിയായി. ഇരിക്കപ്പൊറുതിയില്ലാതായി. ഒറ്റ ആഴ്ച
കൊണ്ട് ആ പത്തെണ്ണവും വായിച്ചുതീർത്തു. തൊട്ടടുത്ത വണ്ടി
പിടിച്ച് ബോറിവ്ലിയിൽ എത്തി. പിന്നെയും ഏഴെണ്ണം തപ്പിയെടുത്തു
തന്നിട്ട് പറഞ്ഞു: ”എടോ കൊണ്ടുപോകുന്ന ഈ പുസ്തക
ങ്ങൾ താൻ മടക്കിത്തരണ്ട. എന്നാലതു താൻ സൂക്ഷിച്ചുവയ്ക്കുകയും
വേണ്ട. വായനയിലെ പാവങ്ങൾക്കത് ഭിക്ഷ കൊടുത്താൽ
മതി”.
പിന്നെയും പത്തിരുപതെണ്ണം സംഘടിപ്പിച്ചുതന്നു. അതും തീർ
ന്നപ്പോൾ പുസ്തകക്കടയിൽ അഭയം തേടി. എന്റെ ഭ്രാന്ത് ഇതിന്റെ
പിന്നാലെയാണെന്നു നിരീക്ഷിച്ചുകൊണ്ടിരുന്ന നാരായണപിള്ള
ഒരു ദിവസം അതും അവസാനിപ്പിച്ചുതന്നു.
”താൻ വായിച്ചു ഭ്രാന്തു പിടിച്ച സാധനങ്ങളിൽ നമുക്കു പിടിച്ച
ടക്കുവാൻ ഒരു ഗുണം ഒളിഞ്ഞുകിടപ്പുണ്ട്. അതു മാത്രമേ സ്വീകരി
ക്കേണ്ടതുള്ളൂ. എന്തെഴുതിയാലും അതു വായിപ്പിക്കുക എന്ന എഴു
ത്തുകാരന്റെ ധർമം. കഥയെഴുത്തിൽ പാലിക്കേണ്ടത് ഇതു മാത്രമാണ്.
ബാക്കിയൊക്കെ അജ്ഞാതമായ മാജിക്കുകളാണ്”.
സുഭിക്ഷമായി എന്റെ മണ്ട പൊളിഞ്ഞു. അവിടെ തിരി
തെളിഞ്ഞ വെളിച്ചം അമ്പരപ്പിക്കുന്നതായിരുന്നു. മുനിയുടെ
ക്ഷമയും തപസ്സുമായി വാക്കുകളുടെ ഹൃദയങ്ങളെ കണ്ടുപിടിക്കാനുള്ള
പർണാശ്രമപാഠം. ഭ്രാന്തിനു സമശാഖയിടുന്ന മുനിയുടെ
മനസ്സ് എം.പി. നാരായണപിള്ളയുടെ കഥകളുടെ നീതിശാസ്ര്തമായിരുന്നുവെന്ന്
മനസ്സിലാക്കാൻ എന്റെ ബുദ്ധി വികസിക്കുകതന്നെയായിരുന്നു.
അമ്പതോളം വർഷം കഴിഞ്ഞിട്ടും ‘മുരുകൻ എന്ന പാമ്പാട്ടി’,
‘ജോർജ് ആറാമന്റെ കോടതി’ തുടങ്ങി അദ്ദേഹം എഴുതിയ കഥകളെയൊക്കെ
മറികടക്കാൻ മലയാളത്തിലിന്നും കഥകളുണ്ടാവേ
ണ്ടിയിരിക്കുന്നു. എം.പി. നാരായണപിള്ളയുടെ ജനുസ്സിൽ സേതു
മാത്രമാണ് ഭ്രാന്തിൽ മുനിസംജ്ഞകളിട്ട ഒരേയൊരു കഥാകൃത്ത്.
ഷഷ്ടിപൂർത്തിക്ക് ഒരു വർഷം ബാക്കിയിരിക്കവെയാണ് നാരായണപിള്ള
മരണമടഞ്ഞത്. അതിനു മുമ്പുള്ള കുറച്ചു നാളുകളിൽ
വളരെ വിചിത്രമായ പെരുമാറ്റച്ചിട്ടയിലായിരുന്നു അദ്ദേഹം. മൗനവ്രതത്തിലായിരുന്നു
അന്ത്യനാളുകളിൽ. പ്രധാന കിടപ്പുമുറി
യിൽനിന്ന് തന്റെ ഓഫീസ്മുറിയിലേക്കായി ഒറ്റയ്ക്കുള്ള കിടപ്പ്. ക്യാൻ
സർബാധിതനായി ദിവസങ്ങളെണ്ണുന്ന തന്റെ ഉറ്റമിത്രം പി.സി.
ജോസഫായിരുന്നിരിക്കണം മനസ്സിൽ കനലായി നീറിയത്.
പക്ഷേ അതൊന്നും പുറത്തുകാണിക്കാതെ ഉള്ളിലടക്കുകയായി
രുന്നെന്നുവേണം അനുമാനിക്കാൻ. മെയ് പതിനെട്ടിന് ജോസഫ്
മരണമടയുമ്പോൾ ബോറിവ്ലിയിലെ നാരായണപിള്ളയുടെ
വീട്ടിലെ രണ്ടു ക്ലോക്കുകളും ഒരുമിച്ചു നിലച്ചുപോയിരുന്നു.
18-ന് രാത്രി പെട്ടെന്ന് മൗനവ്രതം മതിയാക്കി ഇളയമകനായ
മാധവൻകുട്ടിയോട് ഒരുപാടുനേരം സംസാരിച്ചിരുന്നു. വൈകി
യാണ് കിടന്നതെങ്കിലും രാവിലെതന്നെ ഉണരുകയും ചെയ്തു.
അപ്പോൾ പ്രഭച്ചേച്ചി ടി.വിയിൽ കാണിക്കുന്ന യോഗ ചെയ്യുകയായിരുന്നു.
മകനും ഉണർന്നിട്ടുണ്ട്. കസേരയിലിരിക്കുകയായിരുന്ന
അദ്ദേഹം കുഞ്ഞനോട് ഫ്രിഡ്ജിൽനിന്ന് ഒരു കുപ്പി വെള്ളമെടുത്തു
തരാൻ പറഞ്ഞു. ടി.വിയിലെ യോഗ ശ്രദ്ധിച്ചിരുന്ന മകൻ
അതു കേട്ടില്ല. നാരായണപിള്ളതന്നെ എഴുന്നേറ്റുപോയി
ഫ്രിഡ്ജിൽനിന്ന് വെള്ളമെടുത്ത് തന്റെ ഓഫീസ്മുറിയിലേക്ക്
പോയി.
എന്തോ താഴത്തു വീണ ശബ്ദമായിരുന്നു പിന്നെ കേട്ടത്. അത്
എം.പി. നാരായണപിള്ളയുടെ ജീവിതം താഴത്തു വീണതായിരു
ന്നു. മെയ് 19-ന് പതിമൂന്നു വർഷമാകുന്നു, ആ വീഴ്ചയ്ക്ക്.