ചോറ്റുപാത്രത്തില്‍ ചാടിക്കയറുന്ന
ചൊറിയന്‍ തവളയാണിന്നു ഫാസിസം.
മതവും രാഷ്ട്രീയവും
മനുഷ്യരെ ഭക്ഷിക്കുന്ന കാലത്ത്
തലയ്ക്ക് മുകളില്‍ വാള് തൂങ്ങിയാടാത്ത
ഒരു സ്വാതന്ത്ര്യവും ഇന്നുനമുക്കില്ല!
വര്‍ത്തമാനം
അരുതരുതെന്ന് അലറും പൂതങ്ങളെ
കെട്ടഴിച്ചു വിട്ടിരിക്കുന്നു.
ഭാവിയോ അതില്‍ ആവിയായ്ത്തീരുന്നു.
ദ്രവിച്ചു തീരുന്നു,
ബാക്കിയാകാതെ മനുഷ്യഗുണങ്ങളും.
മനുഷ്യനിലെ ചോരയ്ക്ക് പലനിറമല്ലെന്ന്
പലവട്ടം തെളിഞ്ഞിട്ടും
പലതെന്നുതന്നെ പിന്നെയും പിന്നെയും
പുകയുന്തുന്ന ചൂളകള്‍ പൊന്തുന്നു ചുറ്റിലും
പകയുന്തുന്ന ജാഥകള്‍ പരസ്പരം മുഷ്ടി ചുരുട്ടുന്നു.
അവനെന്നും ഇവനെന്നും
എന്റെയും നിന്റെയും ചൂണ്ടുവിരല്‍ ക്കടയുന്നു,
ചോര മണക്കുന്ന അതിപുരാതന ചിത്രങ്ങള്‍
വീണ്ടും തെളിയുന്നു.
നമ്മുടെ സന്തോഷങ്ങളിലൊക്കെയും
അരുതുകളുടെ കട്ടുറുമ്പുകള്‍ കൂടുകൂട്ടുന്നു,
സ്നേഹത്തിന്റെയാ മലതുരന്നതിനെ വെറും
പൊടിമണ്കൂനയാക്കുന്നു,
ഒരു വിഷമഴച്ചാറ്റലിലോ നാമപ്പോള്
വേര്‍പെട്ടുപോകുന്നു.
വിശപ്പിലും വിചാരത്തിലും
വാക്കിലും വരയിലും
ദൈവപ്പേരിലും തമ്മില്‍ത്തമ്മില്‍
അസഹിഷ്ണുതയുടെ വിഷദംശനമേല്ക്കുന്ന
ജനതയാകുന്നു നമ്മള്.
നീലിച്ചു പോകുന്നു ,
എന്റെയും നിന്റെയും ബാക്കിവന്ന ജീവിതം .
ദേശമിന്ന്,
അസഹിഷ്ണുതയുടെ കടുത്ത ചായം പടര്‍ന്നൊരു
ഭൂപടം മാത്രം !
വെട്ടുക്കിളികളെ പോറ്റുന്ന യജമാനന്മാരുടെ
സിംഹാസനച്ചുവട്,
സ്വാതന്ത്ര്യങ്ങളുടെ കല്ലറയൊരുക്കങ്ങളില്
കല്ല് ശേഖരിക്കുന്നവരുടെ ഇനിയും നീളുന്ന നിര .
ഒച്ചയില്‍ ഒഴുക്കില്‍,ഒരുമയില്‍
അണകെട്ടുന്നവരുടെ അനക്കങ്ങള്‍,
അയല്ക്കാരന്റെ വിളക്കൂതുന്ന ആര്‍പ്പുവിളികള്‍,
അടുത്തുവരുന്നു.
വെളിച്ചത്തിന്റെ കമ്പളത്തില്‍ ആരോ
ഇരുട്ടിന്റെയാ പഴന്തുണി
പിന്നെയും തുന്നിച്ചേര്‍ക്കുന്നു,
കറ പിടിച്ച ഒരു ചിരി ചിരിക്കുന്നു .
വിശക്കുന്നവന്റെ അടുപ്പിലെ
എണ്ണിത്തിളപ്പിക്കും ഉപ്പില്ലാത്ത വറ്റിനും
ഉച്ചയൂണ് നേരത്തെ ഒറ്റിക്കൊടുത്ത
വറുത്തമീന്മണത്തെ വലിച്ചുകേറ്റിയ
അവന്റെ മൂക്കിനും
പിഴ ചുമത്തേണ്ടതുണ്ടെന്നു
ഈ നൂറ്റാണ്ടിന്റെ ന്യായം
നമുക്ക് മുകളില്‍
ചെങ്കോല്‍ നീട്ടുന്നു .