കഥയെഴുത്തിന്റെ മർമം കൃത്യതയോടെ അറിയാവുന്ന കഥാകാരനാണ്
അനീഷ് ജോസഫ്. മണ്ണിനെ ആഞ്ഞുചവിട്ടി ആകാശത്തെ
തൊടുന്ന തീക്ഷ്ണമായ സൗന്ദര്യാനുഭവമാണ് അനീഷി
ന്റെ കഥകൾ ദൃശ്യവത്കരിക്കുന്നത്. എന്നാൽ കഥയുടെ വിപണന
തന്ത്രങ്ങളെക്കുറിച്ച് തീർത്തും അജ്ഞനാണ് ഈ കഥാകാരൻ.
അനീഷിന്റെ കഥകളിലൂടെ കടന്നുപോകുമ്പോൾ, മലയാളകഥയുടെ
കുതിച്ചുചാട്ടങ്ങൾക്കിടയിൽ ഇദ്ദേഹത്തിന്റെ കഥകളുടെ
സ്ഥാനം എവിടെയാണെന്ന് തിരയുമ്പോഴാണ് മുകളിൽ പറഞ്ഞ
പരിമിതി നമുക്ക് ബോധ്യമാവുക. കഥ ചവറാണെങ്കിലും കവറാകുന്ന
ആധുനിക കാലത്ത്, അനീഷിനെപ്പോലുള്ള എഴുത്തുകാരൻ
സർഗാത്മകതയുടെ പുറംതിണ്ണയിൽ കാത്തിരിക്കേണ്ടിവരുന്നത്
വായനക്കാരന്റെ പരാജയം കൂടിയാണ് വിളിച്ചോതുന്നത്.
അതിജീവനം ആഗ്രഹിക്കുന്ന എഴുത്തുകാർ കാറ്റുള്ളപ്പോഴല്ല കാറ്റുവരുന്നതിനുമുന്നേ
ദിശയറിഞ്ഞ് എഴുതാൻ തയാറാകണമെന്നാണ്
പുതിയ എഴുത്തുപാഠം സമർത്ഥിക്കുന്നത്. രണ്ടുസമാഹാരങ്ങ
ളിലായി ഒരുപിടി നല്ല കഥകൾ രചിച്ച അനീഷ് ജോസഫിന്റെ ഇഴയടുപ്പമുള്ള
കഥാലോകത്തിനുമേൽ വായനക്കാരൻ കടുത്ത മൗനംകൊണ്ട്
ഒപ്പീസ് തീർത്തതിന്റെ കാരണവും അനീഷിന്റെ വിപണന
തന്ത്രത്തിന്റെ പാളിച്ചകളെയാണ് ഓർമപ്പെടുത്തുന്നത്.
ഉപഭോഗസംസ്കാരത്തിൽ അധിഷ്ഠിതമായ വിപണി എങ്ങ
നെയാണ് വ്യക്തിജീവിതത്തെയും സാമൂഹ്യജീവിതത്തെയും അതിനിഷ്ഠൂരമായി
ആക്രമിക്കുന്നതെന്ന തെളിഞ്ഞ സത്യത്തെയാണ്
അനീഷ് കഥയുടെ പ്രതിരോധലോകത്തിലേക്ക് ജാഗ്രതയോടെ
കടത്തിവിടുന്നത്. അതേസമയം കഥയും ഇത്തരമൊരു ലോകക്രമത്തിൽ
ഉല്പന്നത്തിന്റെ ആന്തരിക വേഷമാണ് അണിയുന്ന
തെന്ന സത്യത്തെ എഴുത്തുകാരൻ തിരിച്ചറിയുന്നില്ല. തന്മൂലം വി
പണിയുടെ വിശാലമായ സാധ്യതകൾ ഉപയോഗപ്പെടുത്താൻ പൂർ
ണരൂപത്തിൽ കഥാകാരന് കഴിയുന്നില്ല. അതുകൊണ്ടുകൂടിയാണ്
ആഘോഷിക്കപ്പെടേണ്ട വേദികളിലൊന്നും ഇദ്ദേഹത്തിന് ഇരി
പ്പിടം കിട്ടാതെ പോകുന്നത്. കനമുള്ള സൃഷ്ടികൾ ഏത് തമസ്കരണങ്ങളെയും
അതിജീവിക്കും എന്നുള്ള മനോഹരമായ പഴയ ഭാഷ്യങ്ങൾക്ക്
പുതിയ വിപണിയെ നുള്ളിനോവിക്കാൻപോലും കഴിയുമെന്ന്
തോന്നുന്നില്ല. ജീർണതകൾ സാഹിത്യലോകത്തിനും
അന്യമല്ലെന്ന് ധാരാളം ഉദാഹരണങ്ങൾ നമുക്ക് മുന്നിൽ മുങ്ങിക്കി
ടപ്പുണ്ട്. ഈയൊരു വസ്തുത അനീഷ് ജോസഫിന്റെ കഥകൾക്ക്
പഠനം എഴുതിയ ഡോ. കെ. ശ്രീകുമാറും വ്യക്തമാക്കുന്നുണ്ട്. ‘വി
നയാന്വിതനായ ഇത്തരം എഴുത്തുകാരുടെ കാമ്പുറ്റ രചനകൾ ആവശ്യമുണ്ട്,
മലയാളകഥയുടെ രോഗവിമുക്തിക്ക് എന്ന സത്യസന്ധമായ
തോന്നലിൽ നിന്നുണ്ടായതാണ്”. ഡോ. കെ. ശ്രീകുമാർ
ഹൃദയത്തിൽ തൊട്ടുകൊണ്ടാണ് ഇത് പറയുന്നതെന്ന് അനീഷി
ന്റെ കഥകളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് പൂർണതയോടെ
ബോധ്യപ്പെടും.
കാലത്തിനുമേൽ തിളച്ചുപൊന്തുന്ന ചെറു സ്പന്ദനങ്ങളെപ്പോലും
അതിസൂക്ഷ്മമായി നിരീക്ഷിക്കുന്ന എഴുത്തുകാരനാണ്
അനീഷ് ജോസഫ്. വർത്തമാനകാലത്തിന്റെ എല്ലാത്തരം ആസുരതകളെയും
അനീഷ് അക്ഷരംകൊണ്ട് ആക്രമിക്കുന്നുണ്ട്. മണ്ണും
പെണ്ണും ഏറ്റവും ക്രൂരമായ പീഡനത്തിനു വിധേയമാക്കപ്പെടുന്ന
നരകകാലത്തിൽ പ്രതിരോധത്തിന്റെ ശക്തമായ ആയുധമാണ് എഴുത്തുകാരൻ
മൂർച്ചയോടെ ഉപയോഗിക്കേണ്ടതെന്ന നിർവചനമാണ്
കഥാകാരൻ സമചിത്തതയോടെ പൂരിപ്പിക്കുന്നത്. മണ്ണിനോടും
മനുഷ്യത്വത്തോടുമുള്ള അളവില്ലാത്ത സ്നേഹം ഇദ്ദേഹത്തി
ന്റെ ഒട്ടുമിക്ക കഥകളുടെയും മുഖമുദ്രയാണ്. അതുകൊണ്ടുതന്നെ
ഇരമ്പം കേൾപ്പിക്കുന്ന ജീവിതത്തിന്റെ അടിയൊഴുക്കുകളാണ് അനീഷിന്റെ
കഥകൾ നിരന്തരം ഉല്പാദിപ്പിക്കുന്നത് എന്ന് പറയാൻ
കഴിയും
അനീഷ് ജോസഫിന്റെ രണ്ടാമത്തെ കഥാസമാഹാരമായ
‘ഡി.കണ്യൻകട’യിൽ പത്ത് കഥകളാണ് ഉൾച്ചേർത്തിട്ടുള്ളത്. അതിഭാവുകത്വത്തിന്റെ
അമിതഭാരങ്ങളോ ഭാഷാസങ്കീർണതയുടെ
ഒളിപ്പോരുകളോ ഈ കഥകളിൽ നിന്നും കണ്ടെടുക്കാൻ കഴിയുകയില്ല.
ഭാഷയുടെ മേൽ തികഞ്ഞ അച്ചടക്കം പാലിച്ച് നവീനഭാവുകത്വം
പുലർത്താനാണ് അനീഷ് ശ്രമിക്കുന്നത്. അതേസമയം
ജീവിതത്തിന്റെ ദുരൂഹതകളിലേക്ക് ഭയാനകമായ ഉന്മാദത്തോടെയാണ്
അനീഷ് കഥാന്വേഷണവുമായ് കടന്നുചെല്ലുന്നത്. ഗ്രാമവും
നഗരവും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ
എഴുതിയ ‘ബട്ടൂര’ എന്ന കഥ, ഗ്രാമത്തിന്റെ നന്മയെ ആധുനികതയുടെ
കൊമ്പുമുളച്ച നഗരങ്ങൾ എങ്ങനെയാണ് കുത്തി
പ്പിളർത്തുന്നതെന്ന് കടുംനിറത്തിൽ വരച്ചിടുന്നു.
‘മണ്ണ്’ എന്ന കഥയും ഇതിനോട് ചേർത്തുവച്ച് വായിക്കാവുന്ന
നല്ലൊരു കഥയാണ്. ജോലി തട്ടിപ്പിന് വിധേയനാക്കപ്പെടുന്ന
ഒരു ചെറുപ്പക്കാരനാണ് കഥയിലെ നായകൻ. പ്രൈവറ്റ് സ്കൂളിൽ
ജോലി വാഗ്ദാനം ചെയ്ത് ഇടനിലക്കാർ അയാളെ ചതിക്കുകയാണ്
ചെയ്യുന്നത്. വളരെ തുച്ഛമായ വിലയ്ക്ക് നെൽവയൽ വി
റ്റാണ് അയാൾ ജോലിക്ക് വേണ്ടി പണം കണ്ടെത്തിയത്. ഇവിടെ
നിവൃത്തികേടുകൊണ്ട് ഒരു സംസ്കാരത്തെയാണ് അയാൾ
വില്പനയ്ക്ക് വയ്ക്കുന്നത്. ഇത്തരമൊരു സംഭവത്തെ വാർത്താചാനലുകാർ
എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നു കാണിക്കുന്ന
ഒരു തെരുവുനാടകരൂപത്തിലാണ് കഥ വളരുന്നത്. ചൂഷകനെ
വീണ്ടും ചൂഷകവിധേയനാക്കുന്ന മാധ്യമ സംസ്കാരവും
അധികാരനിയമങ്ങളും അടിയോടെ അരിഞ്ഞു തള്ളേണ്ടതിന്റെ ആവശ്യകതയാണ്
കഥ ചർച്ചചെയ്യുന്നത്. ‘ബട്ടൂര’യിലെ അപ്പനെപ്പോലെ
ഈ കഥയിലെ നായകനും അവസാനം ചതിയുടെ പെരുങ്കളിയാട്ടത്തിലേക്ക്
വലിച്ചിഴയ്ക്കപ്പെട്ടുപോവുകയാണ് ചെയ്യുന്നത്.
‘
ഡി.കണ്യൻകട’ എന്ന കഥ പേരുപോലെ ഏറെ വ്യത്യസ്തവും
വേദനാജനകവുമായ ഒരു സംഭവത്തെയാണ് സർഗാത്മകതയോടെ
കഥാകാരൻ പരിചരിക്കുന്നത്. വിൽഫ്രഡ് പെരേര എന്ന
പത്രപ്രവർത്തകന്റെ ജീവിതദുരിതങ്ങളാണ് കരളു പൊള്ളി
ക്കുംവിധം എഴുത്തുകാരൻ ആവിഷ്കരിക്കുന്നത്. കുടുംബം, സമൂഹം,
തൊഴിൽ എന്നിങ്ങനെ മൂന്ന് കോണുകളിൽ നിന്ന് അളന്നെ
ടുക്കാവുന്ന ജീവിതത്തിന്റെ പേരാണ് വിൽഫ്രഡ് എന്ന് കഥാനായകൻ
സ്വയം വിശേഷിപ്പിക്കാറുണ്ട്. ഭാര്യയും മൂന്നുപെൺമക്കളും
അപ്പനും അമ്മയും അടങ്ങുന്ന കുടുംബത്തെയാണ് ഒരു കൊടുംകയറ്റത്തിലൂടെ
വിൽഫ്രഡ് പെരേരയ്ക്ക് തള്ളി മുന്നോട്ട് കൊണ്ടുപോകേണ്ടത്.
അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന അങ്കണവാടി ടീ
ച്ചറായ ഭാര്യയുടെ വരുമാനമാണ് അടുപ്പായ് പുകയുന്നത്. നിലനില്പിന്റെ
കാഠിന്യതയിൽ നിന്നുകൊണ്ടാണ് അയാൾ ഡി.കണ്യൻ
കട എന്ന പേര് സ്വീകരിച്ച് വാർത്തകൾ സൃഷ്ടിക്കുന്നത്. ദാരിദ്ര്യ
ത്തിന്റെ വന്യതയെ പള്ളിയും പത്രസ്ഥാപനങ്ങളും എങ്ങനെയാണ്
ഉപയോഗപ്പെടുത്തേണ്ടതെന്ന് കൃത്യതയോടെ കഥാകാരൻ
വെളിപ്പെടുത്തുന്നുണ്ട്. ഒടുവിൽ ഭാര്യയുടെയും മക്കളുടെയും മരണവിവരവും
വായനക്കാരെ കരയിപ്പിക്കുന്ന സൈഡ്സ്റ്റോറിയും
എഴുതിക്കൊടുക്കാൻ വിധിക്കപ്പെട്ട കണ്യൻകടയുടെ ദുരന്തജീവി
തത്തെ ചോരപൊടിയുന്ന ഭാഷയിലാണ് കഥാകൃത്ത് ആവിഷ്കരിച്ചിട്ടുള്ളത്.
വർത്തമാനകാലം നേരിടുന്ന വലിയ പ്രശ്നസങ്കീർ
ണതകളെ കഥ നിർദ്ധാരണം ചെയ്യുന്നതോടൊപ്പം നിർവികാരത
മുഖമുദ്രയാക്കിയ പത്രപ്രവർത്തന മേഖലയുടെ കടുത്ത ഊഷരതയെക്കൂടി
കഥ തുറന്നുകാട്ടുന്നുണ്ട്.
നന്മ വറ്റിത്തീരുന്ന കലികാലത്തിനുമേൽ ചാർത്തുന്ന ഏറ്റ
വും രൂക്ഷമായ അടയാളപ്പെടുത്തലാണ് ‘മാത്യു സ്റ്റീഫൻ എന്ന ജ
ലയാത്രികൻ’ എന്ന കഥ. മാത്യു സ്റ്റീഫൻ ഒരു പുതിയ പ്രൊജക്ടുമായാണ്
ബാങ്കിനെ സമീപിക്കുന്നത്. ചൂടാക്കിയ ക്ഷാരജലത്തിൽ
മൃതശരീരം അലിയിച്ചു കളയുന്ന ആധുനിക ശവസംസ്കരണ രീ
തിയാണ് ബാങ്കിന്റെ മുൻപിൽ അയാൾ പ്രൊജക്ടായി വയ്ക്കുന്ന
ത്. ശവം ദഹിപ്പിക്കാനോ മറവുചെയ്യാനോ സ്ഥലം കിട്ടാത്ത അവസ്ഥയിലേക്ക്
നീങ്ങുന്ന നമ്മൾക്ക് ഇത്തരം ‘ദഹിപ്പിക്കലുകൾ’
വല്ലാത്ത ആശ്വാസമാണെന്ന കാലിക യാഥാർത്ഥ്യത്തെ ബാങ്ക്മാനേജർ
തള്ളിക്കളഞ്ഞെങ്കിലും തന്നെക്കൂടി ഇതിൽ പങ്കാളിയാക്കാമെങ്കിൽ
ലോൺ തരാമെന്ന് മാനേജർ മാത്യൂസ്റ്റീഫന് ഉറപ്പുനൽകുന്നു.
മാനേജരുടെ ജീവനുള്ള മാതാപിതാക്കളെ ‘ദഹിപ്പിക്കുക’
എന്നതായിരുന്നു അയാളുടെ ലക്ഷ്യം. മാതാപിതാക്കളെ പച്ച
യ്ക്കു കത്തിക്കുവാൻ കാത്തിരിക്കുന്ന പുതുതലമുറയ്ക്ക് കൊടുക്കുന്ന
ഏറ്റവും ശക്തമായ ഷോക് ട്രീറ്റ്മെന്റാണ് ഈ കഥ. അല്പം അസ്വഭാവികത
തോന്നുമെങ്കിലും വരുംകാല കാപട്യത്തിന്റെ മാരകമായ
പ്രഹരശേഷിയെ ഈ കഥ നടുക്കത്തോടെ പ്രതിഫലിപ്പി
ക്കുന്നുണ്ട്.
അവതാരണമികവുകൊണ്ട് സ്ഫോടനഗാംഭീര്യം ആർജിച്ചെ
ടുത്ത കഥയാണ് ‘ഭയത്തിന്റെ വിത്തുകൾ’. നഗരജീവിതത്തെ സംബന്ധിച്ച്
അവർ അഭിമുഖീകരിക്കുന്ന രൂക്ഷമായ പ്രശ്നങ്ങളിലൊന്ന്
മാലിന്യസംസ്കരണമാണ്. ഗ്രാമങ്ങളെപ്പോലും ഈ പ്രശ്നം
വിഴുങ്ങിത്തുടങ്ങിയിരിക്കുന്നു. ഇത്തരം സാഹചര്യത്തിലാണ് നഗരത്തിലെ
കഥാനായകന്റെ വീട്ടിൽ ഒരു പൂച്ചയുടെ ജഡം കാണപ്പെടുന്നത്.
അതിനെ അതിവിദഗ്ദ്ധമായി കളയാനുള്ള എല്ലാ ശ്രമങ്ങളും
പരാജയപ്പെട്ടതോടെ അയാൾ തന്റെ ഓഫീസിലേക്ക് കൊണ്ടുപോകുന്നു.
ഓഫീസ് ജീവനക്കാർ അയാളുടെ വാക്കുകൾ കേൾ
ക്കാതെ, കാട്ടുപൂച്ചയാണെന്ന് തെറ്റുധരിച്ച് രുചിയുടെ നിറക്കൂട്ടുകളോടെ
പാചകം ചെയ്യുന്നു. മാത്രമല്ല നായകനെ മദ്യത്തോടൊപ്പം
തിന്നാനും പ്രേരിപ്പിച്ചു. പിന്നീടാണ് കഥയിൽ അത്ഭുതം സംഭവിക്കുന്നത്.
അയാൾ പൂച്ചയായി രൂപപരിണാമം നടത്തുന്നതി
ന്റെ വിവരണമാണ് നാം കാണുന്നത്. ഓരോ അടി മുന്നോട്ട് വയ്ക്കുമ്പോഴും
കാലുകൾ പൂച്ചയുടെ പോലെ പടർന്നുവരുന്നു. നഖം വളർന്ന്
രോമങ്ങൾ വളർന്ന് അങ്ങനെ ഞാനൊരു പൂച്ചയായി നഗരത്തിലൂടെ
ഓടി എന്നാണ് കഥാനായകൻ പറയുന്നത്. വീട്ടിലെ
കിടപ്പുമുറിയിലേക്ക് കയറിയ പൂച്ചയെ നാട്ടുകാർ തല്ലിക്കൊല്ലുന്നു.
എവിടെയും നിക്ഷേപിക്കാൻ കഴിയാത്തത്ര വളർന്നു വലുതാകുന്ന
മാലിന്യമായി അവനവൻതന്നെ മാറുന്നതിന്റെ രുധിരക്കാഴ്ച
യാണ് കഥ അനാവരണം ചെയ്യുന്നത്. കൊല്ലാൻ കഴിയാത്തവി
ധം ബൃഹദ്രൂപം പ്രാപിക്കുന്ന കാപട്യത്തിന്റെ ഭയാനകതയെയാണ്
കഥ കാപട്യമില്ലാത്ത ഭാഷയിൽ ഓർമിപ്പിക്കുന്നത്. പലവിധത്തിൽ
വായിച്ചെടുക്കാൻ കഴിയുന്ന തരത്തിൽ സാധ്യതകളെ ഒളി
പ്പിച്ചിട്ടുള്ള ഈ കഥ അനീഷിന്റെ ശക്തമായ രചനകളിലൊന്നാണ്.
വിശ്വാസം വ്യവസായവത്കരിക്കുന്നതിന്റെ ഭീതിമുഴക്കങ്ങൾ
വിക്ഷേപിക്കുന്ന ‘ക്രിസ്തുവിന്റെ വീട്’, ജീവിതവും ദർശനവും ഏറ്റുമുട്ടി
തീപാറിക്കുന്ന ‘പാവ്ലോവിന്റെ കുറുക്കൻ’, മരണംകൊണ്ട്
അപ്പന്റെ സ്നേഹത്തെ വരയ്ക്കുന്ന ‘മരിച്ചവർക്കുള്ള ഒപ്പീസ്’, ലാഭക്കൊതിമൂത്ത്
മനുഷ്യത്വംപോലും വില്പനച്ചരക്കാക്കുന്നതിന്റെ
രസികത്വത്തെ ചടുലനൃത്തം ചവിട്ടിക്കുന്ന ‘വിവാഹം – ഒരു തത്സമയ
സംപ്രേഷണം’ തുടങ്ങിയ കഥകളും ഈ സമാഹാരത്തെ
ഏറെ കനപ്പെട്ടതാക്കിമാറ്റുന്നു.
അധികം ഒച്ചപ്പാടൊന്നുമില്ലാതെയാണ് അനീഷ് ജോസഫിന്റെ
ആദ്യകഥാസമാഹാരമായ ‘കാൻസർ വാർഡിലെ ബുദ്ധൻ’ മലയാള
കഥാലോക സമൃദ്ധിയിലേക്ക് കടന്നുവന്നത്. ബഹളമയമായില്ലെങ്കിലും
നല്ല വായനക്കാരെ പ്രസ്തുത സമാഹാരത്തിലെ
ഏതാനും കഥകൾ അളവില്ലാത്തവിധം അസ്വസ്ഥപ്പെടുത്തിയി
ട്ടുണ്ട്. ഭയം പ്രകാശ വേഗതയിൽ ഉല്പാദിപ്പിക്കുന്ന വർത്തമാനകാല
ആധികളോട് കരുണയില്ലാതെ കലഹിക്കുന്ന ‘ഡി.കണ്യൻകട’യിലെ
കഥകളും ഗൗരവമുള്ള വായനയെ ഇഷ്ടപ്പെടുന്ന സൗഹൃദലോകം
ഏറ്റെടുക്കും എന്ന കാര്യത്തിൽ സംശയമില്ല. സത്യത്തി
ന്റെ കുരിശേറ്റം നടത്തുന്ന ഈ സമാഹാരത്തിലെ കഥകൾ എത്രയൊക്കെ
ഒതുക്കിയെടുത്താലും കരത്തോടെ ഉയർത്തെഴുന്നേൽ
ക്കുകതന്നെ ചെയ്യും. കാരണം ജീവിതത്തിന്റെ പൊള്ളിപ്പിടച്ചിലുകൾ
അത്രമാത്രം ആഴത്തിൽ ഈ കഥകളിൽ ഓരോന്നിലും വേർ
തിരിക്കാനാവാത്ത രീതിയിൽ ലയിച്ചുകിടപ്പുണ്ട്. ‘അനീഷ് ജോസഫിന്റെ
ഈ കഥാസമാഹാരത്തിലൂടെ കടന്നുപോകുമ്പോൾ കശക്കിയ
കാട്ടിലകളുടെ പച്ചമണംപോലെ ജീവിതം കൈവെള്ളയിൽ
പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം’ എന്ന് ആമുഖത്തിൽ പ്രശസ്ത
കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം അനീഷിനെ വിലയിരുത്തുന്നുണ്ട്.
ഇത് അനീഷിന് ലഭിക്കുന്ന സത്യസന്ധമായ അംഗീകാരമാണ്.
ഈ വിശേഷണത്തെ അനീഷിന്റെ കഥകൾ പൂർണമായും
അന്വർത്ഥമാക്കുന്നുണ്ട്. ജീവിത ദുരിതങ്ങളുടെ കറുത്ത നരകപാതയിലൂടെയാണ്
അനീഷ് ജോസഫ് വായനക്കാരുടെ സർഗശേഷിയെ
അനായാസം നടത്തിക്കുന്നത്. മണ്ണും മനുഷ്യനും മനുഷ്യ
ത്വവും എന്നും നിലനിൽക്കണം എന്നാഗ്രഹിക്കുന്ന മനസ്സുകളെ
ഈ കഥകൾ എന്നും പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും
ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല. അവിടെയാണ് അനീഷി
ലെ കഥാകാരൻ വിജയിക്കുന്നതും.