പാതിയൊഴിച്ചുവച്ച ചായക്കപ്പിൽ നിന്ന്
പകലിറങ്ങിപ്പോവുന്നതും നോക്കി
താടിക്കയ്യും കൊടുത്തിരിക്കുകയാണ്.
കറിക്കോപ്പയിൽ നിന്നും കണ്ണിലേയ്ക്കുള്ള
ഒറ്റസ്പ്ലാഷിൽ മഞ്ഞച്ച് സന്ധ്യ കടന്നുവന്നു.
അടുക്കളത്തിണ്ണയിൽ ആളുകൾ
കയ്യിൽ മിന്നും പിച്ചാത്തിയിൽ
ജാഗരൂകത തേക്കുകയാണ്.
ചേർന്നിരിക്കും വിരലിടകളിൽ
പച്ചനിറത്തിൽ പക പടർന്നു തുടങ്ങി
പിന്നാമ്പുറത്തിരുട്ടുള്ള
പതിഞ്ഞ കാലടികളുള്ള ഉമ്മറങ്ങൾ
ഏറ്റം പുരാതനമായി പിന്നിൽ നിരന്ന് ഉദ്ബുദ്ധരായി.
കാലിച്ചന്തകളിൽ കഴുത്തറുത്ത് വിറ്റ്
പണിഞ്ഞ അടുക്കളമുറി.
ഇറങ്ങൂ.
നെറ്റികൾ തോറും സന്ധ്യ വരച്ചുവയ്ക്കണം
ഒരുത്തനേം വിടരുത്.
വസന്തത്തെ
നിറങ്ങളെന്ന് തിരിച്ച്
സായാഹ്നങ്ങളിൽ,
കാറ്റുകൊള്ളാനിറങ്ങും വഴികളിൽ ആറാനിടണം
ആരവിടെ.
മേൽക്കൂരകൾ തുളച്ച് സൂചിമുനകൾ പെയ്യിക്കൂ.
മൽഹാർ പാടാൻ തൊഴുത്തുകാവൽക്കാരെ ഏർപ്പാടാക്കുക.
അമ്മേ,യെന്നു കരയാത്തവരെ അകത്തിരുത്തുക.
ശൂലസീൽക്കാരങ്ങൾ രാത്രികൾ തോറും
കിടപ്പറകളിൽ കാവൽ നിൽക്കട്ടെ
ഇടവിട്ട ചിരികൾ, കിണുക്കം, ചുംബനശബ്ദം.
മതി,
കടൽജന്തുക്കൾക്കന്ന് സദ്യ.
സന്ധ്യകളിൽ നിന്നും
സദ്യയുണ്ടാക്കുമ്പോൾ നാം
കരിയിലകളെ കാടോർമിപ്പിക്കുകയാണ്.
‘നീ’യെന്നില്ലാത്ത ഒറ്റപ്പേജെഴുതി തളർന്ന്
കൂട്ടപ്പലായനം ചെയ്ത നഗരം പോലെ
ഞാൻ കാലിയായി നിൽക്കുമ്പോൾ
രാജാപ്പാർട്ടിൽ കഴുതകളുടെ റാലി കാണുന്നു.
കാലടികളിൽ വേരുകളുടെ ശേഷിപ്പോടെ
സിംഹം, പുലി, മുയൽ, പുൽച്ചാടി, മൈന
ആദി വഹകൾ പിന്നിൽ.
ചുണ്ടുകൾക്കിടയിൽ മുറികൂട്ടിമരങ്ങൾ.
ശൗചാലയങ്ങളിലേയ്ക്കുള്ള മാർച്ചാണ്.
ഇരുന്നു ചിന്തിക്കാൻ ഒരു രാജ്യം മുഴുവൻ
നാലു ചുവരുകൾക്കുള്ളിലേയ്ക്ക്
യാത്ര ചെയ്യുന്നതോർത്തു നോക്കൂ.
അടുത്ത ചിത്രം
അതോർത്ത്
പാതിയൊഴിച്ച് വച്ച ചായക്കപ്പിൽ നിന്ന്
പകലിറങ്ങിപ്പോവുന്നതും നോക്കി
താടിക്കയ്യും കൊടുത്തിരിക്കുന്ന ഞാനാണ്.