പശ്ചിമേഷ്യൻ യുദ്ധം 32 ദിവസം പിന്നിടുകയാണ്; അതിഭീകരമായ ആയുധബലമുണ്ടെങ്കിലും യുദ്ധം ജയിക്കാൻ അത് മാത്രം പോര എന്ന് സാമ്രാജ്യ വികസനം മാത്രം ലക്ഷ്യമിടുന്ന അമേരിക്കക്കും ഇസ്രയേലിനും മനസ്സിലായിക്കാണും. സാധാരണ ജനങ്ങളെ, പ്രത്യേകിച്ചും കുഞ്ഞുങ്ങളെയും സ്ത്രീകളെയും, ലക്ഷ്യമാക്കി ബോംബുകളും മിസൈലുകളും വർഷിക്കാൻ ഒരു മനസ്താപവുമില്ലാത്ത കൊലയാളികളായി ട്രംപും നെതന്യാഹുവും അഴിഞ്ഞാടുമ്പോൾ ലോക മനസാക്ഷി മാവിച്ചു നിൽക്കുന്നു. നിശ്ചയദാർഢ്യമുള്ള ഒരു ജനതക്ക് മുന്നിൽ ആയുധങ്ങൾ ഒന്നുമല്ല എന്ന പാഠം ചരിത്രം പല പ്രാവശ്യം തെളിയിച്ചിട്ടുള്ളതാണ്. സൂര്യനസ്തമിക്കാത്ത രാജ്യമെന്ന ഖ്യാതിയിൽ അഹങ്കരിച്ച ബ്രിട്ടൺ ഇന്ത്യ വിടേണ്ടി വന്നത് നമ്മുടെ ആയുധബലം കൊണ്ടല്ല.
എന്നാൽ, ആ വലിയ രാജ്യത്തെ തീറ്റിപ്പോറ്റുന്നത് വെറുതെയാണെന്ന് ഗൾഫിലെ മഠയന്മാരായ രാജാക്കന്മാർക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. അതുകൊണ്ടാണ് ഇപ്പോഴും ഇറാനെ തകർക്കണമെന്ന വാശിയിൽ ഇസ്രയേലിനും അമേരിക്കയ്ക്കും യുദ്ധം തുടരാനുള്ള പിന്തുണയുമായി പ്രൈവറ്റ് ജെറ്റുകൾ തയ്യാറാക്കി നിർത്തിയിട്ട് അറബികൾ മുന്നിട്ടിറങ്ങിയിരിക്കുന്നത്. സ്വന്തം രാജ്യങ്ങളിൽ പ്രാകൃത നിയമങ്ങൾ നടപ്പിലാക്കി, ജനാധിപത്യത്തിന് യാതൊരു വിലയും കൽപിക്കാതെ പെട്രോഡോളറിൻ്റെ അഹങ്കാരത്തിൽ യുറോപ്യൻ രാജ്യങ്ങളിൽ വിലസി നടക്കുന്ന അറബികൾക്ക് സുഖസൗകര്യങ്ങൾ അതുപോലെ തുടരണമെങ്കിൽ അവിടെ അടിമകളായ ജനങ്ങൾ വേണം. 1979-ൽ ഷായെ സ്ഥാനഭ്രഷ്ടനാക്കിയപ്പോൾ മുതൽ ഇറാൻ അറബികളുടെ കണ്ണിലെ കരടായി മാറിയിരുന്നു. വിശാലമായ മരുഭൂമികൾ അമേരിക്കക്ക് താവളങ്ങളുണ്ടാക്കാൻ അറബികൾ തീറെഴുതിക്കൊടുത്തു. എന്നിട്ട് ഗസയിലും ഇപ്പോൾ ലെബനോനിലും കൂട്ടക്കുരുതി നടക്കുന്നത് അവർ കാണുന്നില്ലെന്ന് നടിക്കുന്നു.
ഇസ്രയേലിൻ്റെയും അമേരിക്കയുടെയും മൂടുതാങ്ങികളായ അറബികൾ ഒരു മൂഢ സ്വർഗത്തിലാണ് ജീവിക്കുന്നത്. ഇപ്പോൾ നാശനഷ്ടങ്ങൾ പെരുകുമ്പോൾ, ദുബായും ദോഹയും റിയാദുമെല്ലാം സുരക്ഷിത നഗരങ്ങളല്ലെന്ന് മനസിലാക്കി വിദേശികൾ വിട്ടൊഴിയുമ്പോൾ ഭീതിയുടെ മുൾ മുനയിലാണ് അറബ് ഭരണാധികാരികൾ. പക്ഷെ, സമയം വൈകുകയാണ്. ഓരോ നിമിഷവും വിലപ്പെട്ടതാണ്.
ഈ യുദ്ധത്തിന് ഒരു അന്ത്യം കാണാൻ അവർക്കേ സാധിക്കു. പക്ഷെ ഇറാനോടുള്ള അന്ധമായ വൈരം അവരെ ഒരു ഒത്തുതീർപ്പിന് മുൻകയ്യെടുക്കാൻ അനുവദിക്കുന്നില്ല. അമേരിക്കയെയും ഇറാനെയും ഒരു മേശക്ക് ഇരുപുറവുമിരുത്താൻ താമസിക്കും തോറും തങ്ങളുടെ നഗരങ്ങളും എണ്ണശേഖരങ്ങളുമാണ് തകർക്കപ്പെടുന്നതെന്ന് മനസിലാക്കാനുള്ള സാമാന്യബുദ്ധിയാണ് അറബികൾക്ക് ഇല്ലാത്തത്. പശ്ചിമേഷ്യയിലെ കണ്ണഞ്ചിപ്പിക്കുന്ന അംബരചുംബികൾ മിസൈലുകൾ പതിച്ച് കോൺക്രീറ്റ് മലകളായി മാറിയാലും അമേരിക്കക്ക് ഒന്നും സംഭവിക്കാനില്ലെന്ന യാഥാർത്ഥ്യം ഗൾഫ് ഭരണാധികാരികൾ മനസിലാക്കണം.




