ഒരു വലിയ തിരഞ്ഞെടുപ്പിന്റെ ആരവങ്ങൾ പതുക്കെ അടങ്ങുകയാണ്. സ്വാഭാവികമായും, എല്ലാവരുടെയും ശ്രദ്ധ രാഷ്ട്രീയ കളരിയിലെ വിജയികളിലും പരാജിതരിലുമാണ്. എന്നാൽ ഈ അനുഭവങ്ങളെയെല്ലാം ജനങ്ങളിലെത്തിച്ച മാധ്യമങ്ങൾ എന്ന സംവിധാനം, തങ്ങളുടെ മുൻകാല പ്രവചനങ്ങളെ യാതൊരുവിധ ആത്മപരിശോധനയുമില്ലാതെ നിശബ്ദമായി മൂടിവെക്കുകയാണ്.
ആധുനിക ജനാധിപത്യത്തിന്റെ ഈ ഹൈ-വോൾട്ടേജ് നാടകത്തിൽ, മാധ്യമങ്ങൾ പലപ്പോഴും ഇരട്ടവേഷമാണ് കെട്ടാറുള്ളത്: നിഷ്പക്ഷനായ റഫറിയും ഭാവി പ്രവചിക്കുന്ന പ്രവാചകനും.

എന്നിരുന്നാലും, തിരഞ്ഞെടുപ്പ് ഫലം ആഴ്ചകൾ നീണ്ട ടെലിവിഷൻ ചർച്ചകളിലെ ‘വിദഗ്ദ്ധ’ അഭിപ്രായങ്ങൾക്കും ഡാറ്റാധിഷ്ഠിത ആത്മവിശ്വാസത്തിനും വിരുദ്ധമാകുമ്പോൾ, ഒരു വിചിത്രമായ പ്രതിഭാസം സംഭവിക്കുന്നു. സ്വന്തം പരാജയങ്ങളെക്കുറിച്ച് സത്യസന്ധമായ ഒരു പരിശോധന നടത്തുന്നതിന് പകരം, രാജ്യത്തെ വാർത്താമുറികൾ ഒരുമിച്ച് ചേർന്ന് തന്ത്രപരമായ ഒരു ചുവടുമാറ്റം നടത്തുന്നു. തങ്ങളുടെ തെറ്റായ കണക്കുകൂട്ടലുകളെ പുതിയ വിശകലനങ്ങളുടെ മലനിരകൾക്കിടയിൽ അവർ തന്ത്രപൂർവ്വം കുഴിച്ചുമൂടുന്നു. എല്ലാം നേരത്തെ അറിഞ്ഞിരുന്നു എന്നവർ പൊതുജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു.
സ്ഥിതിവിവരക്കണക്കുകളുടെ വിഭ്രാന്തി
തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് തന്നെ രാജ്യത്തിന്റെ നാഡിമിടിപ്പ് തൊട്ടറിയുന്നു എന്നവകാശപ്പെടുന്ന അവതാരകർ ടിവിയുടെ മാന്ത്രിക തിരശ്ശീലകളിൽ നിറയുന്നു. വാർത്താ അവതാരകർ ചരിത്രകാരന്മാരുടെ ഗൗരവത്തോടെ, തിരഞ്ഞെടുപ്പ് കണക്കുകളും മറ്റ് പഠനങ്ങളൂം നിരത്തി ഒരു പ്രത്യേക ഫലം അനിവാര്യമാണെന്ന മട്ടിൽ ആഖ്യാനങ്ങൾ ചമയ്ക്കുന്നു. അത് ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ തകർച്ചയായാലും മറ്റൊരു മുന്നണിയുടെ മുന്നേറ്റമായാലും, വാർത്താ സ്റ്റുഡിയോകളിലെ പ്രതിധ്വനികൾക്കുള്ളിൽ മാത്രമുള്ള ഒരു യാഥാർത്ഥ്യമാണ് മാധ്യമങ്ങൾ സൃഷ്ടിക്കുന്നത്. ഫലം വരുമ്പോൾ, പലപ്പോഴും അത് മാധ്യമങ്ങളുടെയും സർവ്വേ ഏജൻസികളുടെയും കണക്കുകൂട്ടലുകൾക്ക് വിരുദ്ധവും അവരുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതുമാകുമ്പോൾ, മാധ്യമങ്ങൾ പ്രതിസന്ധിയിലാകുന്നു.
ബംഗാളിൽ തൃണമൂൽ കോൺഗ്രസിനോ തമിഴ്‌നാട്ടിൽ ഡിഎംകെ-ക്കോ കേരളത്തിൽ CPM-നോ ഉണ്ടാകുന്ന തിരിച്ചടികൾ തീർത്തും പ്രതീക്ഷിത സംഭവവികാസങ്ങളായിരുന്നില്ല. പക്ഷേ കൃത്രിമമായി നിർമ്മിച്ച യാഥാർത്ഥ്യവും പിന്നീട് സംഭവിക്കുന്ന ജീവിത യാഥാർത്ഥ്യങ്ങളും തമ്മിലുള്ള വലിയ വിടവിനെ വിട്ടുവച്ചുകൊണ്ടാണ് ഒന്നുമറിയാത്ത പോലെ മാദ്ധ്യമങ്ങൾ പിന്നീട് വാർത്തകൾ ചമക്കുന്നത്. ഈ പൊരുത്തക്കേടിനെ ധൈര്യപൂർവവം അഭിസംബോധന ചെയ്യുന്നതിന് പകരം, ചാനലുകൾ തങ്ങളുടെ പരാജയത്തെ ‘പ്രവചനാതീതമായ അസ്ഥിരത’ എന്ന് പുനർനാമകരണം ചെയ്യുകയും, എത്ര വേഗത്തിൽ പുതിയ സാഹചര്യം തങ്ങൾക്ക് വിശദീകരിക്കാൻ കഴിയുന്നു എന്നതിൽ സ്വയം അഭിനന്ദിക്കുകയും ചെയ്യുന്നു.
സൗകര്യപൂർവ്വമുള്ള നിലപാടുകൾ
മാദ്ധ്യമങ്ങളുടെ നിലപാടുകളിലെ വൈരുദ്ധ്യം വളരെ വലുതാണ്. അധികാരത്തിലുള്ളവരെ ചോദ്യം ചെയ്യുക എന്നതാണ് മാദ്ധ്യമങ്ങളുടെ പ്രാഥമിക ധർമ്മം. രാഷ്ട്രീയക്കാരിൽ നിന്ന് സുതാര്യതയും, പരാജയപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് രാജിയും, പരാജയപ്പെട്ട പാർട്ടികളിൽ നിന്ന് ആത്മപരിശോധനയും അവർ ആവശ്യപ്പെടുന്നു.
എന്നാൽ, വൻതോതിൽ തെറ്റുകൾ സംഭവിക്കുകയും, അത് തെളിവ് സഹിതം പുറത്തുവരികയും ചെയ്തിട്ടും യാതൊരു പ്രത്യാഘാതങ്ങളും നേരിടേണ്ട ബാദ്ധ്യതയില്ലാത്ത ഏക വ്യവസായം മാദ്ധ്യമങ്ങളാണ്. അത്രമേൽ പ്രകടമാണ് അവരുടെ ഉത്തരവാദിത്തമില്ലായ്മ. ആഴ്ചകളോളം തെറ്റായ ആഖ്യാനങ്ങൾ പ്രചരിപ്പിച്ച ഒരു വാർത്താ അവതാരകനും രാജിവെക്കുന്നില്ല. യാഥാർത്ഥ്യത്തിന് നേരെ കണ്ണടയ്ക്കാൻ കാരണമായ എഡിറ്റോറിയൽ മുൻവിധികളെക്കുറിച്ച് പുനർചിന്തനം നടത്തുന്നില്ല. തെറ്റായ പ്രവചനങ്ങൾക്കോ നിഗമനങ്ങൾക്കോ പ്രേക്ഷകരോട് ഒരു തുറന്ന മാപ്പ് പറയാൻ പോലും അവർ തയ്യാറാകുന്നില്ല.
പകരം, അവർ കാണിക്കുന്നത് അമ്പരപ്പിക്കുന്ന ഒരു തരം ഇരട്ടത്താപ്പാണ്. രാഷ്ട്രീയ പാർട്ടികൾക്ക് ജനങ്ങളുമായി ബന്ധമില്ലെന്ന് അവർ പരിഹസിക്കുമ്പോൾ, തങ്ങളുടെ സ്വന്തം വാർത്താ-മുറികൾ പലപ്പോഴും തൊഴിലാളിവർഗ്ഗ യാഥാർത്ഥ്യങ്ങളിൽ നിന്നും, പ്രായോഗികവീക്ഷണങ്ങളിൽ നിന്നും ഏറെ അകലെയുള്ള നഗര കേന്ദ്രീകൃത ‘കുമിളകൾ’ മാത്രമാണെന്ന കാര്യം അവർ സൗകര്യപൂർവ്വം മറക്കുന്നു.
തങ്ങൾ കാണാതെ പോയ വികാസപരിണാമങ്ങളെക്കുറിച്ച് മൗനം പാലിക്കുകയും, ഫലം വന്നതിന് ശേഷം വിശകലനം നടത്താനുള്ള തങ്ങളുടെ കഴിവിനെ അവർ മഹത്വവൽക്കരിക്കുകയും ചെയ്യുന്നു.
കലയും കരവിരുതും:
എങ്ങനെയാണ് അവർ ഇതിൽ നിന്ന് രക്ഷപ്പെടുന്നത്? ശബ്ദായമാനമായ ചുവടുമാറ്റത്തിന്റെ കലയിൽ വൈദഗ്ധ്യം നേടിയതിലൂടെയാണത്. തിരഞ്ഞെടുപ്പ് പ്രവചനം പരാജയപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ, ചർച്ചകൾ “ഞങ്ങൾക്ക് എവിടെ തെറ്റി” എന്നതിൽ നിന്ന് “എന്തുകൊണ്ടാണ് വോട്ടർമാരെ പ്രവചിക്കാൻ കഴിയാത്തത്” എന്നതിലേക്ക് സൗകര്യപൂർവ്വം മാറുന്നു. ദൃഷ്‌ടികേന്ദ്രം വോട്ട് ചെയ്തവരിലേക്ക് സൂക്ഷ്മമായി മാറ്റപ്പെടുന്നതിലൂടെ വിശകലനം ചെയ്തവർ കുറ്റവിമുക്തരാവുന്നു. കൂടാതെ, ചാനലുകൾ തങ്ങളുടെ സമാനതകളില്ലാത്ത കവറേജിനെയും റെക്കോർഡ് വ്യൂവർഷിപ്പിനെയും കുറിച്ച് സംസാരിക്കാൻ തുടങ്ങുന്നു. ആകർഷകമായ ഗ്രാഫിക്സുകളിലും മുഴുനീള തത്സമയ സംപ്രേക്ഷണത്തിലേക്ക് കാണികളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, വാർത്താ റിപ്പോർട്ടിംഗിലെ വ്യതിചലനത്തിൽ നിന്ന് അവർ സസൂക്ഷ്മം ശ്രദ്ധ തിരിക്കുന്നു.
വിശ്വാസ്യതയുടെ തകർച്ച
സ്വയം വിമർശനത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നത് അഹങ്കാരത്തിന്റെ മാത്രം കാര്യമല്ല; അത് ജനാധിപത്യത്തിന് നേരെയുള്ള വ്യവസ്ഥാപിതമായ ഭീഷണിയാണ്.
മാദ്ധ്യമങ്ങൾ അവയുടെ കൃത്യതയേക്കാൾ സ്വന്തം ബ്രാൻഡിന് മുൻഗണന നൽകുമ്പോൾ, അവ ഭരണകൂടത്തിനും ജനങ്ങൾക്കും ഇടയിലുള്ള പാലമല്ലാതായി മാറുന്നു. പകരം, അവർ സൗകര്യപ്രദമായ സത്യങ്ങളുടെ കാവൽക്കാരായി മാറുന്നു. ഇത്രയും വ്യക്തമായ കബളിപ്പിക്കൽ തുടരുന്നത് ലജ്ജാകരമാണ്. വലിയ വിജയം പ്രവചിച്ച ഒരു ചാനൽ, തങ്ങളുടെ മുൻ നിലപാട് അംഗീകരിക്കാതെ പെട്ടെന്ന് ‘അപ്രതീക്ഷിത കുതിപ്പിനെ’ കുറിച്ച് ചർച്ചകൾ സംഘടിപ്പിക്കുന്നത് ശ്രോതാക്കളുടെ ശ്രദ്ധയിൽ പെടാതെ പോകുന്നില്ല. ഇത്തരം ബൗദ്ധികമായ സത്യസന്ധതയില്ലായ്മ, രാഷ്ട്രീയത്തിൽ മാദ്ധ്യമങ്ങൾ ആരോപിക്കുന്ന അതേ മടുപ്പും അവിശ്വാസവും ജനങ്ങളിൽ വളർത്താൻ കാരണമാകുന്നു.
ആത്മപരിശോധനയുടെ സമയം
പരാജയത്തിന് ശേഷം ഒരു രാഷ്ട്രീയ പാർട്ടിക്ക് ആത്മപരിശോധന നടത്താമെങ്കിൽ, മാദ്ധ്യമങ്ങളും അത് ചെയ്യണം എന്ന് പ്രതീക്ഷിക്കുന്നതിൽ തെറ്റുണ്ടോ?
പ്രാഥമിക അവലോകനം എന്തുകൊണ്ടാണ് ലക്ഷ്യം തെറ്റിയത് എന്ന് ചർച്ച ചെയ്യാൻ സത്യസന്ധമായ ഒരു മാദ്ധ്യമം തങ്ങളുടെ പ്രൈം-ടൈം സമയം നീക്കിവെക്കണം. തങ്ങളുടെ എഡിറ്റോറിയൽ മുൻവിധികളെ പരിശോധിക്കാൻ വിമർശകരെ ക്ഷണിക്കണം. ഉയർന്ന ശബ്ദത്തിലുള്ള ചർച്ചകളും ഊഹാപോഹങ്ങളും സത്യസന്ധമായ റിപ്പോർട്ടിംഗിന് പകരമാവില്ലെന്ന് അവർ സ്വയം സമ്മതിക്കണം.
അതുണ്ടാകുന്നത് വരെ, തങ്ങളുടെ പരാജയങ്ങളെ, പരവതാനിക്ക് താഴെ ഒളിപ്പിച്ചുകൊണ്ട് അതേ പരവതാനിയിൽ നിന്നുകൊണ്ട് ലോകത്തിന് ക്ലാസെടുക്കുന്ന മാദ്ധ്യമങ്ങൾ തങ്ങൾ രൂപം നൽകുന്ന വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ തന്നെ തുടരും.
അവർ തിരഞ്ഞെടുപ്പിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തേക്കാം, ചൂടേറിയ മറ്റ് ‘ഇപ്പോൾ കിട്ടിയ വാർത്തകൾ’ നൽകിയേക്കാം. എന്നാൽ, മുഴച്ച് നിൽക്കുന്ന ഈ വൈരുദ്ധ്യങ്ങൾ മാദ്ധ്യമസമൂഹത്തെ മൊത്തത്തിൽ വിശ്വാസ്യതയില്ലാത്തവരായി മുദ്രകുത്തുന്നു എന്നതിൽ തർക്കമില്ല.
മൊബൈൽ: 9003159225



