മലയാള സിനിമയോളം ദ്രുതഗതിയിൽ കുതിപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്ന മറ്റൊരു ചലച്ചിത്രമേഖല നമ്മുടെ രാജ്യത്ത് ഇല്ലെന്ന് തന്നെ പറയാം. എണ്ണത്തിലായാലും പ്രമേയ വൈവിധ്യത്തിലായാലും പരീക്ഷണങ്ങളിലായാലും മറ്റ് ഭാഷ ചിത്രങ്ങളേക്കാൾ മലയാളം ഒട്ടേറെ മുന്നിലാണ്. കല-കച്ചവടം എന്ന വേർതിരിവ് വളരെ മുൻപേ തന്നെ തിരോഭവിച്ച ആ ഭൂമികയിൽ ഇന്ന് ശ്രദ്ധേയമായ ധാരാളം ചലച്ചിത്രങ്ങൾ നിർമ്മിക്കപ്പെടുകയും അവ ബോക്സ് ഓഫീസുകളെ പ്രകമ്പനം കൊള്ളിക്കുകയും ചെയ്യുന്നു.

പുതുമ നിറഞ്ഞ പ്രമേയങ്ങളും നൂതനമായ പരീക്ഷണങ്ങളും ഉൾക്കൊള്ളാൻ സജ്ജമായ ഒരു ആസ്വാദകവൃന്ദം കേരളത്തിൽ രൂപപ്പെട്ടു കഴിഞ്ഞു എന്നത് പുതു സംവിധായകർക്ക് ഈ തട്ടകത്തിൽ പ്രമേയപരമായും സാങ്കേതികപരമായും പുതിയ പരീക്ഷണങ്ങൾ നടത്താൻ ഉണർവ് നൽകുന്നു. വളരെ ആധുനികമായി ചലച്ചിത്രകലയിൽ ഇടപെടുന്ന ദേശീയ ചലച്ചിത്ര അവാർഡ് ജേതാവും ‘ആവാസവ്യുഹം’ എന്ന ചിത്രത്തിന്റെ സംവിധായകനുമായ കൃഷാന്ദിനെപ്പോലുള്ളവർ പോലും പറയുന്നത്, അവർ ക്രിയാത്മക പരിശ്രമങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിനൊപ്പം, പരമാവധി പരസ്യം കൊടുത്ത് ബോക്സ്ഓഫീസുകളിൽ സിനിമ വിജയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും എന്നാണ്.
റീലുകൾ സൃഷ്ടിച്ച ഒരു ദൃശ്യസംസ്കാരത്തിന്റെ ഇരകൾ ആണ് ഇന്നത്തെ തലമുറ എന്ന് അഭിപ്രായപ്പെട്ടാൽ അതിൽ അതിശയോക്തിയൊന്നുമില്ല. ആ തലമുറയ്ക്ക് മുന്നിൽ സിനിമയുമായെത്തുന്ന സംവിധായകൻ നേരിടുന്ന വെല്ലുവിളികൾ അനവധിയാണ്. പഴഞ്ചൻ ഇതിവൃത്തങ്ങൾ ആർക്കും വേണ്ട. പ്രമേയം ജീവിതഗന്ധിയായിരിക്കണം. രേഖീയമല്ലാത്ത രീതിയിൽ (non linear) ശൈലിയിൽ വേണം കഥ പറയാൻ. ആരും ഇന്നോളം അവതരിപ്പിക്കാത്ത പ്രമേയം ആയിരിക്കണം.

റീലുകളുടെ സ്വാധീനത്തോടെ ഹാസ്യത്തിന് പ്രാധാന്യം കൊടുത്തു കൊണ്ട് 2024 ൽ പുറത്തിറങ്ങിയ ‘വാഴ’ എന്ന സിനിമ വിജയം കണ്ടെത്തിയതിന് കാരണം ആ സിനിമ സംസാരിച്ചത് പരാജയപ്പെട്ടവരെക്കുറിച്ചാണ്. പരീക്ഷകളിൽ ഉന്നത വിജയം കൊയ്യുന്നവർ, ഉയർന്ന ഉദ്യോഗങ്ങളിൽ എത്തുന്നവർ, കലാ-കായിക രംഗങ്ങളിൽ വിജയക്കൊടി പാറിക്കുന്നവർ എന്നിവരുടെ വീരകഥകൾ എപ്പോഴും പാടിക്കേൾക്കുമ്പോൾ, തോറ്റവർക്കും കഴിവുകൾ കുറഞ്ഞവർക്കുമൊപ്പമാണ് ആ സിനിമയുടെ സംവിധായകനായ ആനന്ദ് മേനോൻ നിലയുറപ്പിച്ചത്.
കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ വാഴയുടെ രണ്ടാം ഭാഗത്തിലെത്തുമ്പോൾ, സംവിധായകൻ മാറിയെങ്കിലും, ആദ്യഭാഗത്തിലെ ഹാസ്യവും ജീവിതഗന്ധിയായ മുഹൂർത്തങ്ങളും അതേ പടി നിലനിർത്തിക്കൊണ്ട് കുറേക്കൂടി ശക്തമായ ദൃശ്യഭാഷ ചമയ്ക്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. ഗൗതമന്റെ രഥം എന്ന ചിത്രത്തിന്റെ സംവിധായകനായ ആനന്ദ് മേനോനാണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്

ഓരോ വിഷയത്തിലും തലമുറകളിലൂടെ സംജാതമാകുന്ന സമാനതകളെയും അന്തരങ്ങളെയും സമർത്ഥമായി നർമത്തിലധിഷ്ഠിതമായി അവതരിപ്പിക്കുന്നു രണ്ടാം ഭാഗത്തിൽ. ബാല്യ-കൗമാര-യൗവന കാലഘട്ടത്തിലൂടെ കടന്നുപോകുന്ന കുറച്ചു ചെറുപ്പക്കാരുടെ കഥയാണ് ഈ ചിത്രത്തിലും.വിഷയം. രക്ഷിതാക്കളും അധ്യാപകരും തലമുറകൾക്കനുസരിച്ച് മാറ്റങ്ങൾക്ക് വിധേയരാവേണ്ടതുണ്ട് എന്ന യാഥാർഥ്യം ഈ സിനിമ ഉറക്കെ സമർത്ഥിക്കുന്നു. ഒരു ചെറുപ്പക്കാരനെ പിടികൂടാൻ അച്ഛനും അയാളുടെ സുഹൃത്തും ചേർന്ന് വീഡിയോ പ്ലയെർ വാടകയ്ക്കെടുത്തുകൊണ്ട് വരുന്ന ഒരൊറ്റ സീൻ മതി പഴയ-പുതിയ തലമുറകളുടെ അന്തരം വ്യക്തമാക്കാൻ.
ഈ ലോകം വിജയികളുടെ മാത്രമല്ല പരാജിതരുടേത് കൂടിയാണ് എന്ന സത്യം ചിത്രം അടിവരയിട്ട് പ്രഖ്യാപിക്കുന്നു ഒന്നാംഭാഗത്തിലേത് പോലെ തന്നെ രണ്ടാം ഭാഗത്തിലെയും രംഗങ്ങൾ. മന:പൂർവം നർമം സൃഷ്ടിച്ചെടുക്കാനുള്ള ബോധപൂർവമുള്ള ശ്രമങ്ങളും അന്ത്യരംഗത്തോട് അടുക്കുമ്പോഴുള്ള മെലോഡ്രാമയുടെ അതിപ്രസരവും ചിത്രത്തിലുണ്ടെങ്കിലും മാനുഷികമൂല്യങ്ങളിലേക്ക് സിനിമ പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകുന്നതിന്റെ ഭാഗമായി അവയെ ഗണിക്കാം.
കാലം എത്ര മാറിയാലും ബന്ധങ്ങളും, ജീവിത സമസ്യകളും എക്കാലവും ഒരുപോലെ നില നിൽക്കുമെന്ന സന്ദേശവും ഈ ചിത്രം നൽകുന്നുണ്ട്.
മൊബൈൽ: 9921279859




വിജയാശംസകൾ 🌹❤