ഇക്കാലത്ത് വിദേശ പഠനമാണ് എല്ലാ കുട്ടികളുടെയും ലക്ഷ്യം; മാതാപിതാക്കളുടെയും. മക്കൾ വെളിയിൽ പഠിച്ചില്ലെങ്കിൽ അന്തസ് പോകും എന്ന ധാരണ പലരും വെച്ച് പുലർത്തുന്നുണ്ട്. നാല് ലക്ഷം സ്റ്റുഡന്റ് വിസ ഓരോ വർഷവും യുകെ മാത്രം കൊടുക്കുന്നു. ഇന്ത്യയിൽ നിന്നാണ് ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ ഇന്റർനാഷണൽ സ്റ്റുഡന്റസ് ഉള്ളത്. ഏതാണ്ട് 13 ലക്ഷം. (കാനഡയിൽ 4,27,000; യുഎസ്എ – 3,38,000; യുകെ – 1,85,000; ഓസ്‌ട്രേലിയ – 1,22,000; ജർമ്മനി – 43,000). അതിൽ നല്ലൊരു ശതമാനം മലയാളികളും.
ഏജന്റുമാർ വഴിയാണ് എല്ലാ യൂണിവേഴ്സിറ്റികളും ഇന്റർനാഷണൽ സ്റ്റുഡന്റ്സിനെ കണ്ടുപിടിക്കുക. അതിന് അവർക്ക് യൂണിവേഴ്‌സിറ്റി വക കമ്മീഷനുണ്ട്. 2023ൽ 6217 കോടി രൂപയ്ക്ക് തുല്യം കാശ്, യുകെ യൂണിവേഴ്‌സിറ്റികൾ ഏജന്റുമാർക്ക് കൊടുത്തിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒരു വിദ്യാർത്ഥിയുടെ ആദ്യവർഷ ഫീസിന്റെ 30% വരെ ഏജന്റുമാർക്ക് കിട്ടാറുണ്ട്; അതായത് ഒരു വിദ്യാത്ഥിയെ അയച്ചാൽ ഏകദേശം 10 ലക്ഷം രൂപ. കൂടുതൽ കമ്മീഷൻ കൊടുക്കുന്ന യൂണിവേഴ്‌സിറ്റിക്ക് ഏജന്റുമാർ കൂടുതൽ വിദ്യാർത്ഥികളെ കൊടുക്കും. പോകാൻ മുട്ടി നിൽക്കുന്ന വിദ്യാർത്ഥികളുടെ കൈയിൽ നിന്നും ഫീസ് ഈടാക്കുന്ന (ഡബ്ൾ ഡിപ്പിങ്ങ്) ഏജന്റുമാരും ഉണ്ട്.
വിദേശത്തെ മിക്ക യൂണിവേഴ്സിറ്റികളുടെയും വരുമാനത്തിന്റെ നല്ലൊരു ഭാഗം ഇന്റർനാഷണൽ സ്റ്റുഡന്റ് ഫീസിനെ ആശ്രയിച്ചിരിക്കുന്നു. തദ്ദേശീയരായ വിദ്യാർത്ഥികളുടെ കയ്യിൽ നിന്ന് കിട്ടുന്നതിനേക്കാൾ മൂന്ന് മടങ്ങ് ഫീസ് മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന കുട്ടികളുടെ കയ്യിൽ നിന്ന് യൂണിവേഴ്സിറ്റികൾ ഈടാക്കാറുണ്ട്.
പഠിക്കുന്നതിനിടയിൽ, ആഴ്‌ചയിൽ 20 മണിക്കൂർ വരെ പാർട്ട് ടൈം ജോലിക്ക് പോകാൻ പല യൂണിവേഴ്സിറ്റികളും അനുവാദം നൽകും. അതിലൂടെ ഒരു വിദ്യാർത്ഥിക്ക് ഏകദേശം 1,13,000 രൂപ വരെ ശമ്പളം ലഭിക്കും. പാശ്ചാത്യ രാജ്യങ്ങളിൽ മിനിമം കൂലി നിര്ബന്ധമാണല്ലോ. 80,000 രൂപ വാടക. ശിഷ്ടം ജീവിക്കാൻ. ഫീസ് കൊടുക്കാൻ ബാങ്ക് ലോൺ നേരത്തേ വീട്ടുകാർ എടുത്തിട്ടുണ്ടല്ലോ.

പഠിത്തം കഴിഞ്ഞാൽ സ്റ്റുഡന്റസ് എന്ത് ചെയ്യും എന്നത് ഒരു പഴയ ചോദ്യമായി മാറിക്കഴിഞ്ഞു. അവസാന വർഷം തീർന്നാലുടൻ സ്റ്റഡി വീസയിൽ നിന്നും സ്‌കിൽഡ് വർക്കർ വീസയിലേയ്ക്ക് മാറി കെയർവർക്കർ ആകുന്നവർ ധാരാളമുണ്ട്. ആ ജോലിയിൽ അവർ ഓവർക്വാളിഫൈഡ് ആണ്. പക്ഷെ പണമാണല്ലോ പ്രധാനം. ഇതിനൊക്കെ ഇടയിൽ ഈഗോ മരിക്കും; ജീവിക്കാൻ പഠിക്കും.
പഠിച്ചതിന് അനുസരിച്ചുള്ള ജോലി കിട്ടിയില്ലെങ്കിലും ഇന്ത്യയിലേക്ക് തിരിച്ചു വരാൻ ആരും താല്പര്യം കാണിക്കാറില്ല. തത്തുല്യമായ ഒരു ജോലി ഇവിടെ കിട്ടാൻ പ്രയാസമാണെന്നത് തന്നെ കാര്യം. മാത്രമല്ല,
തിരിച്ചു വന്നാൽ കുടുംബവും നാടും സ്വീകരിക്കുമോ എന്നതാണ് മറ്റൊരു പ്രധാന പ്രശ്‍നം. എന്തായാലും ഈ ‘ബ്രെയിൻ ഡ്രെയിനി’ ന് ഒരു പരിഹാരം കണ്ടെത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. ആരും അത് ആലോചിക്കുന്നുപോലുമില്ല എന്നതാണ് സത്യം.



