നാൽപ്പത് വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ നിർമിക്കപ്പെട്ട ഒരു ചലച്ചിത്രം, ലോകത്തിലെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കുന്ന കാൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കപ്പെടുകയും അതിന് തീയേറ്ററിനുള്ളിലെ കാണികൾ മുഴുവൻ എഴുന്നേറ്റ് നിന്ന് അഭിനന്ദാർഹമായി കരഘോഷം മുഴക്കുകയും ചെയ്യുന്നത് ഓരോ മലയാളിക്കും അഭിമാനിക്കാൻ വക നൽകുന്നതാണ്.

ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ സംവിധായകൻ ശിവേന്ദ്ര സിംഗ് ദുൻഗർപൂർ, ജോയ് മാത്യു (പ്രധാന നടൻ), വേണു ഐഎസ്‌സി (ഛായാഗ്രാഹകൻ), ബീന പോൾ (എഡിറ്റർ) എന്നിവരാണ് കാനിൽ ചിത്രം പ്രദർശിപ്പിക്കാനെത്തിയത്.
എന്നാൽ, ഈ അവസരത്തിൽ, ഇപ്പോൾ ‘അമ്മ അറിയാൻ’ എന്ന ആ ചലച്ചിത്രം കാണുന്ന പുതിയ തലമുറയിലെ ചില പ്രേക്ഷകർ അതിനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നിശിതമായി വിമർശിച്ചിരിക്കുകയുണ്ടായി. അവരോട് ഒന്നേ പറയാനുള്ളു: നിങ്ങൾക്ക് ‘അമ്മ അറിയാൻ’ ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അത് ആ സിനിമയുടെ പാകപ്പിഴകളല്ല, മറിച്ച് നിങ്ങളുടെ ആസ്വാദനക്ഷമതയുടെ കുഴപ്പമാണ്.

നിർമാതാവില്ലാത്ത ലോകത്തിലെ ആദ്യത്തെ സിനിമയായിരുന്നു 1986-ൽ അതുല്യ സംവിധായകനായ ജോൺ എബ്രഹാം ജനങ്ങളുടെ ഫണ്ടിങ്ങിലൂടെ നിർമിച്ച ‘അമ്മ അറിയാൻ’. അത് ആ സിനിമയുടെ ഒരു പരിമിതിയായിരുന്നില്ല. ബസ്സ്റ്റോപ്പുകളിലും ചന്തകളിലും നിൽക്കുന്ന സാധാരണ മനുഷ്യർക്ക് മുന്നിലാണ് താനൊരു സിനിമ നിർമിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് ജോൺ എബ്രഹാം പണം അപേക്ഷിച്ചത്. അവർ നൽകിയ നാണയത്തുട്ടുകൾ ചിത്രാഞ്ജലി സ്റുഡിയോയിൽ നൽകി ഫിലിം റോളുകൾ വാങ്ങിയാണ് ജോൺ ആ സിനിമ പൂർത്തിയാക്കിയത്.
അടിയന്തിരാവസ്ഥക്കാലം മുതൽ എൺപതുകളുടെ പൂർവ്വാർദ്ധം വരെയുള്ള കേരളത്തിലെ സാധാരണ ജനങ്ങളുടെ ജീവിതമാണ് ”അമ്മ അറിയാൻ’ അടയാളപ്പെടുത്തിയിരിക്കുന്നത്. ജോണിന്റെ തീവ്ര ഇടതുപക്ഷ ചിന്താഗതിയുടെ ചടുലതാളം ആ ചിത്രത്തിന്റെ അടിയൊഴുക്കിൽക്കാണാം. ഹരി എന്ന യുവ തബലിസ്റ്റിന്റെ കൈവിരലുകൾ പോലീസുകാർ ബൂട്ട്സിട്ട കാലുകളാൽ ചതച്ചരയ്ക്കുകയും പിന്നീട് തന്റെ കർമ്മരംഗത്ത് തുടരാനാവാതെ അയാൾ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. ഹരിയുടെ മരണവാർത്ത അയാളുടെ അമ്മയെ അറിയിക്കാൻ ഒരു സംഘം കോഴിക്കോട് മുതൽ കൊച്ചി വരെ നടത്തുന്ന യാത്രയാണ് ഇതിവൃത്തം. ആ യാത്രയിൽ കേരളത്തിൽ നടമാടുന്ന സാമൂഹിക-രാഷ്ട്രീയ സംഭവങ്ങൾ അവർ കാണുന്നു. ആ കൂട്ടം വളർന്ന് വളർന്ന്, കേരളത്തിലെ പ്രതികരിക്കുന്ന യുവജനങ്ങളുടെ പ്രതീകം പോലെ വലിയൊരു ജനക്കൂട്ടമായി വളരുന്നു.
‘അമ്മ അറിയാൻ’ എന്ന സിനിമയെ മഹത്തരമാക്കുന്നത് അതിന്റെ ലാവണ്യബോധമോ അവതരണശൈലിയോ ഒന്നും അല്ല. ഇത് പോലൊരു സിനിമ ലോകസിനിമാ ഭൂപടത്തിൽ മറ്റൊരിടത്തും കാണില്ല. അതിന്റെ ഇതിവൃത്തം, ജോൺ നൽകിയിരിക്കുന്ന അമൂർത്തമായ പരിചരണ ശൈലി അവയെല്ലാം ആ സിനിമയ്ക്ക് ഒരു അതുല്യമാനം നൽകുന്നു. സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽപ്പോലും ‘അമ്മ അറിയാനി’ലെ പല ഫ്രയിമുകളും നമ്മെ നിരന്തരം വേട്ടയാടും. ഇനി നമുക്ക് തെറ്റ് പറ്റിയാലും കാനിലുള്ളവർ വിവരദോഷികൾ എന്ന് പറയാൻ കഴിയില്ലല്ലോ. ഇത്രയും വർഷങ്ങൾക്ക് ശേഷം ആ സിനിമയെ അവർ ആദരിക്കണമെങ്കിൽ അവർ അതിലെ മൂല്യം തിരിച്ചറിഞ്ഞിട്ടുണ്ടാവണം.
ബഡ്‌ജറ്റിന്റെ പരിമിതി കൊണ്ടുണ്ടായ സാങ്കേതിക ന്യുനതകൾ ”അമ്മ അറിയാനി’ലുണ്ട്. പക്ഷേ അവയെക്കൂടി ചേർത്ത് വെച്ച് പാരായണം നടത്തുമ്പോൾ ഈ ചലചിത്രം ഒരു ‘അബ്സ്ട്രാക്ട്’ പെയിന്റിങ്ങിന്റെ സ്വഭാവം പുലർത്തുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. ഈ സിനിമയിലെ ഛായാഗ്രഹണ രീതി, ചടുലമായ സന്നിവേശം, ആർദ്രമായ സംഗീതം എല്ലാം പുത്തൻ പരീക്ഷണങ്ങളായിരുന്നു. ചിത്രത്തിലുടനീളം ഒരു ഡോക്യു ഫിക്ഷൻ രീതി നടാടെയാണ് ഒരു ഇന്ത്യൻ സിനിമയിൽ പരീക്ഷിച്ചിട്ടുള്ളത്.

വർഷങ്ങൾക്ക് മുൻപ് ജോൺ എബ്രഹാമും തന്റെ ഒഡേസയിലെ കൂട്ടാളികളും ചേർന്ന് പട്ടണങ്ങളിലെ പൊതു സ്ഥലങ്ങളിലും ഗ്രാമങ്ങളിലും ”അമ്മ അറിയാനി’ന്റെ 16 എം എം പ്രിന്റുകൾ പ്രദർശിപ്പിച്ചു നടന്ന കാലം ചരിത്രമാണ്. കാൻ ചലചിത്രോത്സവത്തിൽ ആ സിനിമയ്ക്ക് ലഭിച്ച അംഗീകാരം ജോൺ എബ്രഹാം എന്ന ചലച്ചിത്രകാരനും ‘അമ്മ അറിയാൻ’ എന്ന സിനിമയും ഇപ്പോഴും ജീവിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്.
മൊബൈൽ: 99212 79859



