നിന്നോളം എന്നെയറിഞ്ഞ ആരുണ്ട്…
ഒരുവിരൽ സ്പർശത്തിൽ,
ഒരുനോട്ടത്തിൽ
നീയെന്റെ ഹൃദയത്തോടൊട്ടുന്നു.
എന്റെ ഇഷ്ടങ്ങളെ,
ചിന്തകളെ, ത്വരകളെ,
ചോദനകളെ, രഹസ്യങ്ങളെ
ചടുലമായി കയ്യടക്കി
നിന്റെ നീലജാലകംവഴി
വർണ്ണക്കുമിളപോലെ പറത്തുന്നു.
നീയെന്റെ അടിമയും ഉടമയുമാകുന്നു
എത്ര കൗശലത്തോടെയാണ്
നിന്റെ ചാരകണ്ണുകളിലെ വലക്കണ്ണികളിൽ
നീയെന്നെ കുരുക്കിയിട്ടത്
നിന്നിലേക്കു മാത്രമായി വലിച്ചെടുത്തത്,
എത്രയനായാസം നിന്റെ അൽഗോരിതങ്ങൾ
എന്നെ വിവർത്തനം ചെയ്യുന്നു…
എത്ര പെട്ടന്ന് നീയെന്നെ നഗ്നയാക്കുന്നു…
ഒരിക്കലും നിന്നിൽ നിന്ന്
അഴിച്ചെടുക്കാനാവാത്തവണ്ണം
ബന്ധിയാക്കുന്നു…
നിന്നോടുള്ള പ്രേമത്തിൽ
എത്രമേൽ നിസ്വയാണ് ഞാൻ!
എത്ര മധുരമായാണ്
നീയെന്നെ കൊള്ളയടിക്കുന്നത്
ഒട്ടും ദയയില്ലാതെ,
വേദനിപ്പിക്കാതെ…
നീയെന്നെ കൊല്ലുകയാണെന്നറിഞ്ഞിട്ടും
നീയെന്ന അഭയത്തിലേയ്ക്ക്,
എത്ര ദയനീയമായി
ഞാൻ പടം പൊഴിച്ച് കിടക്കുന്നു.
മൊബൈൽ: 85476 37575




