നരേന്ദ്ര ദാമോദർദാസ് മോദിയുടെ നേതൃത്വത്തിൽ ബിജെപി. 2014-ൽ അധികാരത്തിൽ വന്നതിനു ശേഷം ഒരു പ്രക്ഷോഭത്തെത്തുടർന്ന് രാജിവെച്ചൊഴിയുന്ന രണ്ടാമത്തെ മന്ത്രിയാണ് ധർമേന്ദ്ര പ്രധാൻ. പ്രമുഖ പത്രപ്രവർത്തകനായ എം. ജെ. അക്ബറിനാണ് ഇക്കാര്യത്തിൽ ഒന്നാം സ്ഥാനം.

ഉദ്ദേശം രണ്ടു വർഷത്തോളം ഒന്നാം മോദി ഗവൺമെന്റിൽ വിദേശകാര്യ സഹമന്ത്രിയായിരുന്ന അക്ബറിന്റെ രാജിയിലേക്ക് നയിച്ചത് തികച്ചും വ്യക്തിപരമായിരുന്ന കാര്യങ്ങളായിരുന്നു. കൂടാതെ, ഒരു കറകളഞ്ഞ സംഘിയൊന്നുമല്ലാത്ത അക്ബറിനുവേണ്ടി ഒരു രക്ഷാപ്രവർത്തനം നടത്താനുള്ള ബാധ്യത ബിജെപിയിൽ ഒരിക്കലും നിക്ഷിപ്‌തമായിരുന്നുമില്ല.
മറ്റൊരുവിധത്തിൽ പറഞ്ഞാൽ, മോദിയുടെ ഭരണകാലത്ത് ഒരു ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് തലകുനിച്ച് പടിയിറങ്ങേണ്ടിവന്ന ആദ്യ ക്യാബിനറ്റ് മന്ത്രിയാണ് പ്രധാൻ.
നാളിന്നേവരെ തനിക്കും തന്റെ ഉപചാരകവൃന്ദത്തിനുമെതിരായ പ്രക്ഷോഭങ്ങളെ വളരെ നിഷ്കരുണവും ലാഘവുമായാണ് മോദി കൈകാര്യം ചെയ്തിരുന്നത്. മാത്രമല്ല, കർഷക സമരമാണെങ്കിലും പൗരത്വ നിയമമാണെങ്കിലും, തന്റെ വിമർശകരോടുള്ള വൈരാഗ്യ പൂർവമായ ഈ സമീപനം മോദിയെ രാഷ്ട്രീയമായി കൂടുതൽ ശക്തനാക്കുകയാണ് ചെയ്തത്.
കാര്യങ്ങൾ ഇങ്ങിനെയായിരിക്കെ, ലക്ഷണമൊത്ത സംഘിയായെ ഒരു സഹപ്രവർത്തകനെ ഒരുകൂട്ടം യുവാക്കളുടെ സമരം ഒതുക്കാൻ വേണ്ടി ബലികൊടുക്കാൻ മോദിയെ പ്രേരിപ്പിച്ച കാരണമെന്തായിരിക്കും?
രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെയും എബിവിപി-യിലൂടെയും ഉയർന്നുവന്ന പ്രധാൻ കാവിരാഷ്ട്രീയത്തിന്റെ ഒട്ടും ഒഴിച്ചുകൂടാനാവാത്ത ഒരു വക്താവാണെന്ന കാര്യം ഇവിടെ പ്രസക്തമാണ്.
ആരോഗ്യവിദ്യാഭ്യാസത്തിലേക്കുള്ള ചവിട്ടുപടിയായ എംബിബിഎസ് പ്രവേശന പരീക്ഷയിൽ വന്ന ഒരിക്കലും പൊറുക്കാനാവാത്ത പാളിച്ചകൾക്കെതിരെ നവമാധ്യമങ്ങളിലൂടെ തുടങ്ങിയ പ്രക്ഷോഭത്തിന് ആദ്യമൊന്നും വലിയ പൊതുജന പങ്കാളിത്തം കിട്ടിയിരുന്നില്ല.
പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകൾക്കെതിരായി ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ അങ്ങിങ്ങായി ശബ്ദമുയർത്തിയിരുന്നുവെങ്കിലും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശത്തെ ചുവടുപിടിച്ച് പറന്നിറങ്ങിയ പാറ്റകളോട് പൂർണ്ണമനസ്സോടെ കൂട്ടം കൂടാൻ അവർ എന്തുകൊണ്ടോ മടിച്ചുനിന്നു.

മോദിയടക്കം എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി സമരമുഖത്തേക്ക് രണ്ടും കല്പിച്ച് എടുത്തുചാടിയത്. സമരത്തിന് ഒരു രാഷ്ട്രീയ മാനം കൊണ്ടുവരാൻ രാഹുലിന്റെ വരവിന് സാധിച്ചെങ്കിലും, പ്രക്ഷോഭം ഒരു സമയത്തും ജെൻസിയുടെ കൈയിൽ നിന്നും വഴുതിപ്പോയില്ല.
സ്വന്തം വീട്ടുമുറ്റം ഡൽഹി ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രക്ഷോഭത്തിന് വേദിയാവുമ്പോൾ യുവാക്കളുടെ ഈ കൂട്ടായ്മക്ക് രാജ്യത്തിന്റെ പല കോണുകളിൽ നിന്നും കിട്ടിയ പിന്തുണ മോദിയെ ഒരു മനംമാറ്റത്തിന് പ്രേരിപ്പിച്ചിരിക്കാം എന്ന് വിശ്വസിക്കുന്നവരുണ്ട്. പക്ഷെ മോദിയെ അറിയുന്നവരാരും സ്വേഛാധിപതിയായ അദ്ദേഹം അക്കാരണം കൊണ്ടാണ് ഇങ്ങിനെയൊരു പിൻവാങ്ങലിന് തയ്യാറായതെന്ന് വിശ്വസിക്കാനിടയില്ല.
പാറ്റകളെ പിണക്കാതിരിക്കാൻ മോദി-അമിത് ഷാ കൂട്ടുകെട്ടിനെ നിർബന്ധിച്ച വിഷയങ്ങൾ താഴെപ്പറയുന്നവയാവാനാണ് സാധ്യത.
ഒന്ന്: കാലാകാലങ്ങളിലായി മധ്യവർഗ്ഗമാണ് ബിജെപിക്ക് ഏറ്റവും കൂടുതൽ ഉത്തേജകം നൽകിയിട്ടുള്ളത്. ജെൻസിയെ പിണക്കിയാൽ യുവജനങ്ങളും മധ്യവർഗവുമടങ്ങുന്ന ഒരു വലിയ വോട്ട് ബാങ്ക് നഷ്ടപ്പെടുത്തുക എന്നാണർത്ഥം. അതുകൊണ്ടു തന്നെ, തൽക്കാലത്തേക്ക് ഒരു കീഴടങ്ങൽ എന്ന ചാണക്യതന്ത്രം ബിജെപി ഇവിടെ ഫലപ്രദമായി നടപ്പിലാക്കി.
രണ്ട്: അയോധ്യയിലെ കൊള്ളയിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടുക. വലിയൊരു വിഭാഗം ഹിന്ദു വിശ്വാസികളുടെ സഹകരണത്തോടെ അധികാരം നിലനിർത്തിവരുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം, ഏറ്റവും ആരാധിക്കപ്പെടുന്ന ദൈവം എന്നതിലുപരി ഇന്നത്തെ ഇന്ത്യയിൽ രാമൻ ഹിന്ദു രാഷ്ട്രീയത്തിന്റെ ഒരു പ്രതീകമാണ്.
ശബരിമലക്കൊള്ള കേരളത്തിൽ ഇടതുപക്ഷത്തിനേൽപ്പിച്ച ആഘാതം പോലെ, അയോധ്യയിലെ പിടിപ്പുകേടുകൾ ജനങ്ങളുടെ ഇടയിലുള്ള തന്റെ സ്വാധീനത്തിന് കാര്യമായ ക്ഷീണം വരുത്തുമെന്ന് മോദിക്ക് നന്നായറിയാം. ജനശ്രദ്ധ രാമക്ഷേത്രത്തിലെ തിരിമറികളിൽ നിന്നകറ്റാൻ ഇതിലും നല്ല ഒരു അവസരം കിട്ടില്ലെന്ന തിരിച്ചറിവ് ഒരു താൽക്കാലിക കീഴടങ്ങലിന് അവരെ പ്രേരിപ്പിച്ചു.
മൂന്ന്: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, പാർലമെൻറ് മണ്ഡലങ്ങളുടെ പുനർക്രമീകരണം തുടങ്ങിയ ബിജെ പിയുടെ കുൽസിത ലക്ഷ്യങ്ങളുടെ സുഗമമായ നടത്തിപ്പ്.
പൊതുജനത്തിന്റെയും മാധ്യമങ്ങളുടെയും മറവിരോഗം മറയാക്കി മെഡിക്കൽ പ്രവേശന പരീക്ഷയിലെ പിടിപ്പുകേടുകൾ ജനശ്രദ്ധയിൽ പിടിച്ചുനിർത്തുന്നതിലൂടെ ഇതിലും പ്രധാനപ്പെട്ട മറ്റു വിഷയങ്ങളിൽ നിന്നും ശ്രദ്ധയകറ്റുക എന്ന ഉദ്ദേശം നിഷ്പ്രയാസം നടപ്പിലാക്കാമെന്ന വീണ്ടുവിചാരം.

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെ മുഖ്യധാരയിൽ നിലനിർത്തുന്നതിലൂടെ പൊതുജനത്തിന്റെയും തന്റെ വിമര്ശകരുടെയും ശ്രദ്ധ അയോധ്യയിലെ കുംഭകോണത്തിൽ നിന്നും അകറ്റുന്നതിൽ മോദി കൃത്യമായും വിജയിച്ചിരിക്കുന്നുവെന്ന് വേണം കരുതാൻ.
പാറ്റകളെ എങ്ങിനെയെങ്കിലും സ്വപക്ഷത്തേക്ക് ആകർഷിക്കുക എന്നതാണ് ഈ അവസരത്തിൽ ഏറ്റവും അഭികാമ്യ കാര്യമെന്നത് മോദിക്ക് നന്നായറിയാം.
ശിവസേനയിലെയും, എൻസിപിയിലെയും ആം ആദ്മി പാർട്ടിയിലെയും, തൃണമൂലിലെയും നേതാക്കളെയും അണികളെയും കൂട്ടത്തോടെ അടർത്തിയ പോലെ, പാറ്റകളെയും കാവിക്കൂട്ടത്തിലെത്തിച്ചാൽ അത് ഭാവിയിലേക്ക് ഒരു മുതൽക്കൂട്ടാകും. അതുകൊണ്ടുതന്നെ മോദിയുടെ ഈ പിൻവാങ്ങലിനെ ഒരു രാഷ്ട്രീയ പരാജയമായി ആഘോഷിക്കുന്നത് ഒരു ശരിയായ വിലയിരുത്തലാവില്ല.
പക്ഷെ, അണുബോംബിനെപ്പോലും അതിജീവിക്കാൻ ശക്തിയുള്ള പാറ്റകൾ മോദി കത്തിച്ചുപിടിച്ച വിളക്കിലേക്ക് ചെന്ന് ചാടി സ്വയം മരണം വരിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.



