ചിലനേരത്തൊരു പ്രേമക്കാറ്റുവീശും.
കടലുപ്പിന്റെ കനത്ത മണമുള്ള
ദിവസങ്ങളിലേയ്ക്ക്,
നമ്മളിഴഞ്ഞു പോകും.
പ്രേമത്തോളം പോന്ന
മൗനത്തെ വായിച്ചും,
അകലത്തോളം അതിരുകെട്ടിയ
വാക്കുകളെ വരച്ചിട്ടും,
നിലാവു കണ്ടിരിക്കുന്ന
രാത്രിയുടെ ചങ്കിൽ,
നീ മഴനനഞ്ഞു വന്നുകയറും.
കല്പനകളില്ലാത്തവരുടെ ഹൃദയത്തെ
ലോകത്തോടു വിളിച്ചു പറഞ്ഞ്,
മധുരമില്ലാത്തൊരു പഴച്ചാറിന്റെ
രുചി അളക്കുമ്പോലെ,
നീ പിന്നെയും
അവളിൽ നോക്കും.
ഒരു ദിവസവും
ഉപ്പുകല്ലിന്റെ
രുചിയറിയാതെ
നമ്മൾ തുഴഞ്ഞുപോകില്ലെന്നൊരു
പാട്ടുമാത്രം,
ഒറ്റവരിയിലവൾ
നിന്റെ ഹൃദയത്തോട് പറയും.
രഹസ്യങ്ങളില്ലാത്തവരായി
മണ്ണിലന്നേരം
നമ്മൾ ഉരിഞ്ഞുവീഴും.
നമ്മളല്ലാത്തവർ
നമ്മെ
കള്ളരെന്നു
കല്ലെറിയും.
വഷളൻ കാറലുകൾ
തൊണ്ടയിൽ കുടുക്കിയിട്ടൊരു
ജനതയ്ക്കു മുന്നിലൂടെ,
പ്രേമത്തിന്റെ കാടും ചുമന്നന്നേരം
ചെറിയ ചില മനുഷ്യർ
നടന്നു പോകും.
ചിതറാനിടമില്ലാത്ത
ചിലയിടങ്ങളിലിരുന്നു
തീകായുമ്പോൾ,
എത്ര നന്നായാണ്
പ്രേമംകല്പനകളിൽ നിന്നിറങ്ങിപ്പോകുന്നത്…