ആകാശത്തിൽ വട്ടമിട്ടുപറക്കുന്ന കാക്കകളിൽ ഒരുവൻ പറഞ്ഞു:
എന്റെ കൊക്ക് പറയുന്നു ഇന്നെന്തോ സ്പെഷ്യൽ ഐറ്റം കിട്ടാനുള്ള ഭാഗ്യം ഉണ്ടെന്ന്.
തള്ളക്കാക്ക ഓട്ടക്കണ്ണിട്ട് അവനെ അരികത്തേക്ക് വിളിച്ചു. കൊക്കുകൊണ്ട് കൊക്കിൽ ഉരസി. പിന്നെ എല്ലാവരോടുമായി പറഞ്ഞു.
ഞാനൊരുപാട് പെറ്റുകൂട്ടിയിട്ടുണ്ട്. പക്ഷേ, തന്തയുടെ ബുദ്ധി ഇവനേ കിട്ടിയിട്ടുള്ളു. മാത്രമല്ല മണം പിടിക്കാനുള്ള ആ കഴിവും!
നിങ്ങൾക്കൊക്കെ, ചത്ത് നാലുനാൾ കഴിഞ്ഞേ വിവരം കിട്ടൂ. ഇവനോ ചത്ത ആ നിമിഷം പൊക്കിക്കൊണ്ടുവരും! എലിയോ, തവളയോ, പാമ്പോ എന്നു വേണ്ട മനുഷ്യനെപ്പോലും. അതുകൊണ്ടാണല്ലോ തട്ടലും മുട്ടലുമില്ലാതെ ജീവിച്ചുപോകുന്നത്.
വീണ്ടും അവർ കൊക്കുകൊണ്ട് അവന്റെ കൊക്കിൽ ഉരസി.
അകത്ത് കാലപുരിക്ക് യാത്രപോകാനുള്ള വിസയും കാത്തുകിടക്കുന്ന തന്തക്കാക്ക കമ്പിളിപ്പുതപ്പിൽ നിന്ന് തല മെല്ലെ പൊക്കി ഇടറിയ ശബ്ദത്തിൽ സ്വയം പറഞ്ഞു.
എടീ, ഇത്രയെങ്കിലും നീ സമ്മതിച്ചല്ലോ? എനിക്ക് ബുദ്ധി ഉണ്ടായിരുന്നെന്ന്!
ഒരു ജീവിതകാലം മുഴുവൻ ഇവറ്റകൾക്കുവേണ്ടി കഷ്ടപ്പെട്ട് കിട്ടുന്നതെല്ലാം കൊക്കിലൊതുക്കി കൊണ്ടുകൊടുത്തു. ഒരു ഉണക്കമീൻ പോലും കഴിച്ച കാലം മറന്നു. അല്ലെങ്കിലും ഇവരൊക്കെ കൊണ്ടുവരുന്നത് കണ്ടാൽത്തന്നെ ഓക്കാനം വരും! പാണ്ടൻലോറി കയറിച്ചത്ത പേക്കൻ തവള, എലിവിഷം തിന്നുമരിച്ച പെരിച്ചാഴി! ഒരു ഫ്രഷ് കൂറയെ എങ്കിലും തിന്നിട്ട് ചത്താൽ മതിയായിരുന്നു…

തന്തക്കാക്കയുടെ അന്ത്യാഭിലാഷം വാതിൽപ്പഴുതിലൂടെ ഒളിഞ്ഞു കേട്ട തള്ളക്കാക്കയുടെ കണ്ണ് നിറഞ്ഞു. കുഞ്ഞൻകാക്കയുടെ ചിറകും പിടിച്ച് അവർ തന്തക്കാക്കയുടെ മുന്നിൽ കൊക്കും താഴ്ത്തി നിന്നു.
അപ്പോൾ അവളുടെ മനസ്സിലൂടെ ചേട്ടൻ കാക്കയുമായി ഉല്ലസിച്ചുനടന്ന ആ പഴയകാലം ഇളംകാറ്റുപോലെ ഒഴുകിയെത്തി. രുദ്രൻമുതലാളിയുടെ, ഓലമേഞ്ഞ സിനിമാക്കൊട്ടകയുടെ മുകളിലിരുന്ന് ചെറിയ വിടവിലൂടെ പ്രേംനസീറിന്റെയും ഷീലയുടെയും എത്രയെത്ര പടങ്ങൾ കണ്ടിരിക്കുന്നു. ജയഭാരതിയുടെ രതിനിർവേദം കണ്ടന്ന് രാത്രി പഹയൻ എന്നെ ഉറങ്ങാൻ വിട്ടിട്ടില്ല! ഒരായുസ്സുമുഴുവൻ അങ്ങേർക്കൊപ്പം മദിച്ചു ജീവിച്ചു.
മാത്രമോ, ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന്റെ മുകളിൽ പറന്നിറങ്ങി മുഹമ്മദിന്റെ മത്സ്യക്കുട്ടയിൽ നിന്ന് ഒന്നരക്കിലോ തൂക്കമുള്ള കറുത്ത ആകോലി സഹാസികമായി പൊക്കിക്കൊണ്ടുവന്ന ചേട്ടനെ കണ്ടിട്ട് അങ്ങേ മരത്തിലേ കാക്കച്ചി എന്നോട് പറഞ്ഞത്, ഒരു ദിവസമെങ്കിലും ചേട്ടന്റെ പെണ്ണായി ജീവിക്കണം എന്നാണ്. അന്ന് അവളുടെ ഇടത്തെ കണ്ണുനോക്കി കൊത്തിയതാ, പിന്നെ ഇന്നുവരെ അവളാ കണ്ണ് തുറന്നിട്ടില്ല..
കുഞ്ഞൻകാക്ക ചിറകുകൊണ്ട് തട്ടി..
അമ്മയെന്താ ആലോചിക്കുന്നത്?
ഒന്നുമില്ല, നിന്റെ അച്ഛന്റെ ഈ കിടപ്പ് സഹിക്കാൻ പറ്റുന്നില്ല. നീ പോയി അച്ഛനുവേണ്ടി ഫ്രഷായ എന്തെങ്കിലും ഒപ്പിച്ചു കൊണ്ടുവാ.
ശരി അമ്മേ എന്ന് പറഞ്ഞു പുറത്തേക്ക് പറക്കാൻ തുടങ്ങിയ അവനെ തിരിച്ചുവിളിച്ച തന്തക്കാക്ക കട്ടിലിനടുത്തേക്ക് അവനെ ചേർത്ത് നിർത്തി.
കുട്ടൻ സൂക്ഷിക്കണം, ഇപ്പോൾ പണ്ടത്തെ കാലമല്ല. യുദ്ധം നടന്നുകൊണ്ടിരിക്കുന്ന സമയമാ. അവർക്ക് ജന്തു, ജീവി എന്നൊന്നുമില്ല. മുൻപിലുള്ള എല്ലാത്തിനെയും കൊല്ലും, അവൻ ആള് പിശാചാ…. കേട്ടിട്ടില്ലേ.. ട്രമ്പ്…
തന്തക്കാക്ക ദിർഘശ്വാസം വലിച്ചു…. എന്റെ കുട്ടനെ കാക്കണേ… കുന്നത്തൂർ കാക്കമാതാവേ…
അമ്മക്കാക്ക മൂള്ളൂർകുളത്തിൽ പത്തുവട്ടം മുങ്ങിക്കുളിക്കാം എന്ന നേർച്ചയും നേർന്നു.
കുഞ്ഞൻകാക്ക കൊക്കുകൊണ്ട് രണ്ടുപേരെയും തലോടി, ചിറകുകൾ പാതി വിടർത്തി അങ്കച്ചേവകനെപ്പോലെ ആകാശത്തിലേക്ക് കുതിച്ചു….
തന്തക്കാക്ക കമ്പിളിപ്പുതപ്പ് തലയിലേക്ക് വലിച്ചിട്ടു.
നിമിഷങ്ങൾ കഴിഞ്ഞതേയുള്ളു. ഭയാനകമായ ശബ്ദം കേട്ടാണ് അമ്മക്കാക്ക പുറത്തേക്ക് ഇറങ്ങിയത്.
ഇസ്രയേലിൽ നിന്ന് ഇറാനിലേക്ക് തൊടുത്തുവിട്ട ഒരു മിസൈൽ കുഞ്ഞനെ പല കഷ്ണങ്ങൾ ആക്കുന്ന കാഴ്ചകണ്ടവർ ഞെട്ടി…
എന്റെ കുട്ടാ….. അവർ അലറി നിലവിളിച്ചു കാ… കാ…
മൊബൈൽ: 9921279859



