വിവിധങ്ങളായ അദൃശ്യതകൾ ആഴ്ന്നിറങ്ങുന്നത് മറ്റേത് മാധ്യമങ്ങളെക്കാൾ സ്പഷടമായി ചിത്രകലയുടെ ആസ്വാദനങ്ങളിൽ നമുക്ക് അനുഭവവേദ്യമാണ്. സ്ഥാപിതമായ ദൃശ്യരീതി സവിശേഷതകൾക്കുമപ്പുറമാണ് പ്രയോഗങ്ങളിലൂടെയുള്ള അതിന്റെ സഞ്ചാരപഥങ്ങൾ.

ലതാദേവിയുടെ ചിത്രങ്ങൾ, പല കാലങ്ങളിലെ തിക്തജീവിതങ്ങളുടെയും ഒട്ടും സന്തുലിതമല്ലാത്ത സമകാലിക പ്രകൃതിയുടെയും ഒരു പ്രതിനിധീകരണമാണ് എന്ന് പറയാം., എന്നാൽ, അതിലുപരി അവ മാനവികതയിലേക്കുയർത്തപ്പെടുന്ന ദൈവസങ്കൽപ്പങ്ങൾ ഒളിഞ്ഞിരിക്കുന്ന കുറെ ചിത്രച്ചതുരങ്ങളാണ് എന്നാണെനിക്ക് തോന്നിയിട്ടുള്ളത്.

ഗൗരവതരമായി ചിത്രകലയിൽ നിരന്തര ഇടപെടലുകൾ നടത്തുന്ന കേരളത്തിലെ അറിയപ്പെടുന്ന ഒരു ചിത്രകാരിയാണ് ലതാദേവി. നാട്ടുകലകളുടെ ദ്വന്ദഭാവങ്ങൾ സൃഷ്ടിക്കുന്ന അതിലോലമായ ഇടങ്ങളിലും ലതാദേവിയുടെ ഇടപെടലുകൾ വളരെ ഭംഗിയുള്ളതാണ്.
നമ്മുടെ സാഹചര്യങ്ങൾക്ക് പരിചിതമല്ലാത്ത യുദ്ധകാലങ്ങളിലെ ദാരുണമായ ഓരോ ഘട്ടങ്ങളിലും മനുഷ്യ ശരീരങ്ങൾ കൂട്ടമായി കത്തിയമരുന്ന പുകപടലങ്ങളിൽ വൈവിധ്യമായ മനുഷ്യ തൃഷ്ണകളും പേടിയുണ്ടാക്കുന്ന ബിംബങ്ങളും കണ്ടെത്തുക എന്നത് ഡാഡായിസം മുതൽ പല സമൂഹങ്ങളുടെയും ആസ്വാദനതലം രൂപപ്പെടുത്തുന്നതിൽ പ്രത്യേക പങ്കുവഹിച്ചതായിക്കാണാം. കാല്പനികതയിലൂന്നിയുള്ള എല്ലാ അനുബന്ധ കലാരീതികളുടെയും അത്യുന്നതങ്ങളിൽ നമ്മൾ ഇതിനെ അമൂർത്തമായ കല എന്ന് വിവക്ഷിച്ചുപോന്നു. ലതാദേവി യുടെ പല ചിത്രങ്ങളിലെയും ആകാശങ്ങളിലേക്കുയരുന്ന രൂപനിബിഢമായ പുകപടലങ്ങളുടെ അമൂർത്തതകളിൽ നമുക്ക് കാണാൻ കഴിയുന്ന ചില ബിംബങ്ങൾ ഈയവസരത്തിൽ ആഴത്തിൽ വിശകലനം ചെയ്യേണ്ടതുണ്ട്. പല ചിത്രങ്ങൾക്കും ശീർഷകങ്ങളില്ലാത്തതുകൊണ്ട് ചൂണ്ടി കാണിക്കുക പ്രയാസമാണ്.

ഒന്നാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടായിരുന്ന കലുഷിതമായ സാഹചര്യങ്ങളിലേതെന്ന് തോന്നിപ്പിക്കുന്ന അതിതീക്ഷ്ണമായ വിഷയങ്ങൾ ആഴമുള്ള നിറങ്ങളിൽ മുങ്ങി കാൻവാസുകളിൽ നിന്നും പുറത്തേക്ക് തള്ളിവരുന്നത് നമുക്ക് വിഭ്രാന്തിയോടെ കാണാനാവും.
സ്വാഭാവിക പെൺപക്ഷ ചിന്തകൾ വാരിവിതറാത്ത ലതാദേവിയുടെ ചിത്രങ്ങളിൽ കൂടുതൽ മൃദുല സംജ്ഞകളുപയോഗിച്ച് ആസ്വാദനസംഘർഷങ്ങളുടെ തീവ്രതക്ക് ഭംഗം വരുത്താതിരിക്കാനുള്ള ശ്രമവും ഭംഗ്യന്തരേണ നടത്തുന്നുണ്ട്.

ചിത്രകാരി നിർത്താതെ പറയുന്ന കഥകളെക്കാൾ പ്രതല സൗന്ദര്യത്തിന്റെ വർണങ്ങളിൽ സൃഷ്ടിക്കുന്ന മാസ്മരികതകളാണ് ദൃശ്യപഥങ്ങളിൽ ബാക്കിയാവുന്നത്. ചില ചിത്രങ്ങൾ അങ്ങിനെയാണ്, അത് നേരത്തെ പറഞ്ഞതുപോലെ അനുഭൂതികളും തൃഷ്ണകളും കത്തിയമരുമ്പോൾ ഉണ്ടാകുന്ന രൂപ സങ്കീർണമായ വിഷയാധിക്യം ക്രമീകരിക്കാനാവാത്ത വിധം ക്യാൻവാസിനു പുറത്തേക്ക് നിറഞ്ഞൊഴുകും.
ലതാദേവിയുടെ വിശാല ചതുരങ്ങളിലൂടെ പ്രകൃതി കടന്നുപോകുമ്പോഴുണ്ടാകുന്ന ബാക്കിപത്രവും ജീർണതയേക്കാളേറെ ഉർവ്വരമായതാണ്. ജൈവപരമായ സ്വത്വ അന്വേഷണങ്ങളിൽ പ്രശസ്ത കലാനിരൂപകനായ വിജയകുമാർ മേനോനുമായി ലതാദേവിക്കുണ്ടായിരുന്ന ഗാഢ ബന്ധം ഒരു തനത് ഭാഷയായാണ് കാൻവാസുകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടത് . അതിൽ നിന്നുരുതിരിഞ്ഞ ഭാരതീയ ലാവണ്യ സങ്കൽപ്പങ്ങളാവട്ടെ പ്രാകൃതരൂപങ്ങളിലും ഗുഹചിത്രരൂപങ്ങളിലും സന്നിവേശിക്കുന്നത് എത്ര സൗന്ദര്യാത്മകമായിട്ടാണ് എന്നും ഈ ചിത്രങ്ങളുടെ വിശദമായ വായനയിൽ നമുക്ക് അമ്പരപ്പുണ്ടാക്കും.
സമകാലിക ചിത്രവായനകളിൽ ലതാദേവിയുടെ കാഴ്ചപാടുകൾ ഗൗരവതരമായ പ്രതല ഭാഷയായി രൂപാന്തരം പ്രാപിക്കുന്ന നാൾവഴികളിലൂടെ ആസ്വാദനത്തിന്റെ മികവാർന്ന മറ്റൊരു തലത്തിലേക്ക് നമ്മൾ ഉയർത്തപ്പെടുന്നുണ്ട്.

മുംബൈ ജഹാംഗീർ ആർട്ട് ഗാലറിയിൽ ഏപ്രിൽ 28 ന് തിങ്കളാഴ്ച തുടങ്ങുന്ന ലതാദേവിയുടെ ചിത്രപ്രദർശനം സമൃദ്ധമായ ചിത്രവിചാരങ്ങൾക്ക് വഴിയൊരുക്കുമെന്നത് തീർച്ചയാണ്.